കൊറോണ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി; ജനങ്ങളുടെ സഹകരണം അത്യാവശ്യം

കൂടുതൽ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിരീക്ഷണം തുടരുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കൊറോണയുടെ ഒന്നാം ഘട്ടം നിരീക്ഷണം പൂർത്തിയായി. രണ്ടാം ഘട്ടത്തിലെ നിരീക്ഷണ പദ്ധതി യോഗം ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന പ്രചാരണം ശക്തമാക്കും. ഒന്നാം ഘട്ടത്തിൽ രോഗത്തെ വിജയകരമായി പ്രതിരോധിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. ഇത് തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. രോഗബാധിത മേഖലകൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർ ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മൂന്നു ഷിഫ്റ്റുകളിലായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ യോഗം നടന്നു. കൊറോണയെ നേരിടുന്നതിന് കേരളം സ്വീകരിച്ച നടപടി യോഗം ചർച്ച ചെയ്തു. ചില സംസ്ഥാനങ്ങൾ ഈ മാതൃക പിന്തുടരാൻ താത്പര്യം പ്രകടിപ്പിച്ചു. കൊറോണ സംബന്ധിച്ച വിവരം ജനങ്ങൾക്ക് നൽകുന്നതിന് ആപ് തയ്യാറാക്കാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് സഹായകരമാവും. ഐ. ടി. സെക്രട്ടറി ശിവശങ്കറുമായി ഈ വിഷയം സംസാരിച്ചതായും സ്റ്റാർട്ട് അപ്പിന്റെ സേവനം ഉപയോഗിച്ച് രണ്ടു ദിവസത്തിനുള്ളിൽ ആപ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.