മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകും -മുഖ്യമന്ത്രി
 
* 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു
* വിദ്യാർഥിനികൾക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നടന്നു
മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അവരുടെ സുരക്ഷയും സാമൂഹ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഠിനമായ ജീവിതദുരിതങ്ങളിലേക്ക്  അവർ വലിച്ചെറിയപ്പെടില്ല എന്നുറപ്പാക്കും.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോൾ ജീവൻ പോലും തൃണവത്ഗണിച്ച് സമൂഹത്തിന്റെയാകെ രക്ഷകരായി മുന്നിട്ടിറങ്ങിയവരാണവർ. സമാനതകളില്ലാത്ത പ്രവൃത്തിയിലൂടെ നാടിന്റെ സേനയായവരെ ഏതുരീതിയിലും സംരക്ഷിക്കും. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം കടൽകയറ്റം വർധിക്കുമ്പോൾ ഏറ്റവും ബാധിക്കുന്നത് കടലിനടുത്ത് താമസിക്കുന്നവരെയാണ്.
തൊഴിൽ സൗകര്യത്തിനാണ് മത്സ്യത്തൊഴിലാളികൾ കൂടുതലായി തീരത്തിന് സമീപം താമസിക്കുന്നത്. അവർക്ക് പാർപ്പിടസുരക്ഷ ഉറപ്പാക്കാൻ ‘പുനർഗേഹം’ പദ്ധതിയിലൂടെ കഴിയും. ഭൂമി വാങ്ങി വീടുവയ്ക്കാൻ ഭൂമിക്ക് ആറുലക്ഷവും വീടിന് നാലുലക്ഷവും എന്ന കണക്കിൽ 10 ലക്ഷമാണ് നൽകുന്നത്. സ്ഥലം കണ്ടുപിടിക്കാൻ കഴിയാത്തവർക്കായി ഫ്‌ളാറ്റ് സമുച്ചയം നിർമിച്ച് താമസിക്കാൻ സൗകര്യമൊരുക്കും.
മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം 8487ഉം, രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 വീതവും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.
ഓഖി ദുരന്തമുണ്ടായപ്പോഴും മത്സ്യത്തൊഴിലാളികളെ ആകാവുന്നിടത്തോളം ചേർത്തുനിർത്തി സഹായങ്ങൾ സർക്കാർ നൽകി.
മരിച്ചവരോ കാണാതായവരോ ആയവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം വീതം ധനസഹായം സമയബന്ധിതമായി നൽകി. നഷ്ടപ്പെട്ട ഭവനങ്ങൾ പുനഃസ്ഥാപിക്കാനും ദുരന്തബാധിതരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാനും ആശ്രിതർക്ക് തൊഴിൽ നൽകാനും സർക്കാരിന് കഴിഞ്ഞു. നഷ്ടപ്പെട്ടതും കേടുവന്നതുമായ മത്സ്യബന്ധനോപാധികൾക്ക് ധനസഹായം നൽകി.
ഉപാധികൾ ഇനിയും പുനഃസ്ഥാപിക്കാൻ കഴിയാത്തവർക്കാണ് 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകൾ ഇപ്പോൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. തീരദേശവാസികൾ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർഥിനികൾക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു.
മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സ്വന്തമായി വള്ളവും വലയും ഇല്ലാതിരുന്നവർക്ക് അവ നൽകാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. 200 പേർക്ക് കൂടി വള്ളവും വലയും നൽകാൻ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
തീരം സംരക്ഷിക്കാൻ പൂന്തുറ ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമാണം ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ കെ. ആൻസലൻ, വി. ജോയി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, കൗൺസിലർ സോളമൻ വെട്ടുകാട്, പെട്രോനെറ്റ് എൽ.എൻ.ജി ജനറൽ മാനേജർ യോഗാനന്ദ റെഡ്ഢി, പുല്ലുവിള സ്റ്റാൻലി, ടി.പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.
കേരളത്തിന്റെ തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ കടലാക്രമണ ഭീഷണിയുള്ള മേഖലയിൽ താമസിക്കുന്ന 18,985 കുടുംബങ്ങളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കാനായാണ് ‘പുനർഗേഹം’ പദ്ധതി നടപ്പാക്കുന്നത്.
2450 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നുമാണ് നീക്കിവെച്ചിട്ടുള്ളത്. 2019-20 സാമ്പത്തിക വർഷം ആരംഭിച്ച് 2021-22 വർഷം പൂർത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
പുനരധിവാസത്തിനായി വ്യക്തിഗത വീട് നിർമാണം, ഫ്ളാറ്റ് സമുച്ചയ നിർമാണം എന്നീ രീതികൾ അനുവർത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഓഖി ദുരന്തത്തിൽ മത്സ്യബന്ധന യാനങ്ങൾ നഷ്ടപ്പെട്ട് തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് പൂർണതോതിൽ സജ്ജമാക്കിയ 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകളാണ് അർഹരായവർക്ക് വിതരണം ചെയ്തത്.
ഒരു യൂണിറ്റിൽ 32 അടി നീളമുള്ള എഫ്.ആർ.പി യാനത്തിന് പുറമേ, ആവശ്യമായ മത്സ്യബന്ധന വലകൾ, ലോംഗ് ലെയിൻ, ചൂണ്ടകൾ എന്നിവയും ജീവൻരക്ഷാ ഉപകരണങ്ങളായ ജി.പി.എസ്, എക്കോസൗണ്ടർ, ലൈഫ്ബോയ്, ലൈഫ് ജാക്കറ്റ് എന്നിവയും 25 എച്ച്.പി, 9.9 എച്ച്.പി എന്നീ വിഭാഗങ്ങളിലായി രണ്ടു ഔട്ട്ബോർഡ് എഞ്ചിനുകളും ഉൾപ്പെടുന്നു. നാലു മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പിനാണ് എട്ടുലക്ഷം രൂപ വീതം വിലവരുന്ന ഒരു മത്സ്യബന്ധന യൂണിറ്റ് ലഭ്യമാക്കുന്നത്.
മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർഥിനികൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്രാസൗകര്യം ഒരുക്കാനാണ് 2000 സൈക്കിളുകൾ വിതരണം ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഇവ നൽകുന്നത്.