ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെയുള്ളവർ വനിതകൾ

അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകൾ ഓടിക്കുകയാണെന്ന്   വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.  എട്ടിന് രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്‌സ്പ്രസാണ് വനിതകൾ ഓടിക്കുന്നത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെൻ, ഗേറ്റ് കീപ്പർ, ട്രാക്ക് വുമൻ എന്നിവരെല്ലാവര വനിതകളായിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇൻഫർമേഷൻ സെന്റർ, സിഗ്നൽ, കാരേജ്, വാഗൺ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. സുരക്ഷയൊരുക്കുന്നത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ വനിത ഉദ്യോഗസ്ഥരായിക്കും.

സതേൺ റെയിൽവേ തിരുവനന്തപുരമാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന കാര്യമാണിതെന്നും ഇങ്ങനെയൊരു ദൗത്യം ധൈര്യത്തോടെ ഏറ്റെടുത്ത വനിതകൾക്കും അവസരം നൽകിയ റെയിൽവേയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ഷൊർണൂറിലേക്ക് പോകുന്ന 16302 നമ്പർ വേണാട് എക്‌സ്പ്രസിലാണ് എറണാകുളം മുതൽ വനിതകൾ നിയന്ത്രണം ഏറ്റെടുക്കുന്നത്. രാവിലെ 10.15ന് എറണാകുളം സൗത്തിൽ നിന്നും പുറപ്പെടുന്ന ട്രയിനിലെ വനിത ജീവനക്കാർക്ക് റെയിൽവേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ടി.പി. ഗൊറോത്തി ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും. ഗാർഡായി എം. ഷീജ, ടി.ടി.ഇ. ആയി ഗീതാകുമാരി, പ്ലാറ്റ്‌ഫോം എസ്.എം. ആയി ദിവ്യ, ക്യാബിൻ എസ്.എം. ആയി നീതു, പോയിന്റ്‌സ്‌മെൻ ആയി പ്രസീദ, രജനി, മെക്കാനിക്കൽ സ്റ്റാഫ് ആയി സിന്ധു വിശ്വനാഥൻ, വി.ആർ. വീണ, എ.കെ. ജയലക്ഷ്മി, സൂര്യ കമലാസനൻ, ടി.കെ. വിനീത, ശാലിനി രാജു, അർച്ചന എന്നിവരും  സേവനമനുഷ്ഠിക്കും.