കേരളത്തിലെ 88 ശതമാനം റോഡുകളും ഗതാഗത യോഗ്യം: മന്ത്രി ജി സുധാകരന്‍


പാലക്കാട്: സംസ്ഥാനത്തെ 88 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി പൊതുമരാമത്ത്-രജിസ്ട്രേഷന്‍-റെയില്‍വേ-തപാല്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം- പുല്ലുപാറ- പുതുക്കോട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017-18 വര്‍ഷത്തെ ബജറ്റില്‍ 7.59 കോടി രൂപ വകയിരുത്തിയ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍് ഒമ്പത് മാസത്തില്‍ പൂര്‍ത്തികരിക്കാനായി.

ഏകദേശം 70 ലക്ഷത്തോളം തുക കുറച്ചാണ് പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തത്. പുന്നക്കുളം- പുല്ലുപാറ- പുതുക്കോട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന റോഡുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേകം തുക നീക്കി വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ പ്രധാനജലപാതയായ കുളവന്‍മുക്ക്-കളപ്പെട്ടി-മഹാളികുടം റോഡില്‍ നിന്നാരംഭിച്ച് കൊഴിഞ്ഞംപറമ്പിലെ പ്രധാന ജില്ലാപാതയായ കുഴല്‍മന്ദം-കൊടുവായൂര്‍ റോഡില്‍ പ്രവേശിച്ച് പുല്ലുപാറ, അനേര്‍ട്ട് 2 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ്, മോഡല്‍ റെസിഡനന്‍ഷ്യല്‍ പോളി ടെക്നിക്ക് കോളേജ് എന്നീ പ്രദേശങ്ങളിലൂടെ കടന്ന് പുതുക്കോട് സേലം- കൊച്ചി ദേശീയപാത 544 ല്‍ അവസാനിക്കുന്ന ജില്ലയിലെ ഗ്രാമീണ റോഡാണ് പുന്നക്കുളം-പുല്ലുപാറ-പുതുക്കോട് റോഡ്.

റോഡിന്റെ വീതി 3.8 മീറ്ററില്‍ നിന്നും 5.50 മീറ്ററായി വര്‍ധിപ്പിച്ചതിനോടൊപ്പം 2740 മീറ്റര്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ 770 മീറ്റര്‍ ഡ്രെയിന്‍, 700 മീറ്റര്‍ ഐറിഷ് ഡ്രെയിന്‍, എട്ട് കള്‍വെര്‍ട്ടുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. റോഡ് സുരക്ഷയുടെ ഭാഗമായി ദിശാ ബോര്‍ഡ്, തെര്‍മോപ്ലാസ്റ്റിക് ലൈന്‍ മാര്‍ക്കിങ് പെയിന്റിങ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുഴല്‍മന്ദം കൊഴിഞ്ഞംപറമ്പില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ്(നിരത്ത്) ചീഫ് എഞ്ചിനീയര്‍ എം അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ടി. ലീല, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ചന്ദ്രന്‍, കുഴല്‍മന്ദം പഞ്ചായത്ത് അംഗങ്ങളായ കെ.ടി വിനോദിനി, ബീന, പൊതുമരാമത്ത് വകുപ്പ് നിരത്ത്-  ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.വി വിശ്വപ്രകാശ്, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.