ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി 

വയനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 41 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിൾ പരിശോധയ്ക്ക് അയച്ചതിൽ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 7 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയിൽ 1500 പേരെയും ബാവലിയിൽ 200 പേരെയും പരിശോധിച്ചു. വിവിധ രോഗ ലക്ഷണമുള്ളവരെ ആശുപത്രികളിൽ പരിശോധനയ്ക്ക് വിധേയരാകാൻ നിർദേശിച്ചു. തീർത്ഥാടനത്തിനെത്തിയ മൂന്ന് പേർ കടുത്ത പനിയുള്ള സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം തിരിച്ച് പോയി. ചെക്ക്‌പോസ്റ്റുകളിൽ നിയോഗിക്കപ്പെട്ട പരിശോധനാ ടീമിന് ആവശ്യമായ തെർമ്മൽ സ്‌കാനർ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

12 സ്വാഡുകളാണ് വിവിധ ചെക്ക്‌പോസ്റ്റുകളിലായി പ്രവർത്തിക്കുന്നത്. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നടപടികൾ സ്വീകരിക്കും. സാനിറ്റൈസർ ഉത്പാദനത്തിന് സന്നദ്ധത അറിയിച്ച സ്ഥാപനത്തിന് അടിയന്തിര പെർമിറ്റ് അനുവദിക്കാൻ എക്‌സൈസ് വകുപ്പിന് നിർദേശം നൽകി. മാസ്‌ക്കുകളുടെ നിർമ്മാണം കുടുംബശ്രീ യൂണിറ്റുകളിൽ നടന്നു വരുന്നുണ്ട്. റിസോർട്ടുകളിൽ എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകുന്നതിന് ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളിലേക്ക് ഉപയോഗപ്പെടുത്തുന്നതിന് ആരോഗ്യ മേഖലയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പട്ടിക തയ്യാറാക്കും. സന്നദ്ധ പ്രവർത്തകരുടെ പ്രത്യേക സേന രൂപീകരിക്കും. ഇവർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകും. പട്ടികവർഗ്ഗ കോളനികളിൽ ആരോഗ്യ ജാഗ്രത പുലർത്തും. ഇവിടെ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.

അനാവശ്യ ഭീതി പരത്തരുത്

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് നിർദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അനാവശ്യ ഭീതി പടർത്തുന്ന വിധത്തിൽ ആളുകളെ നിർബന്ധിച്ച് വീടുകളിൽ കഴിയാൻ നിർദേശിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ നിർത്താനുള്ള സംവിധാനം ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്ന് എത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും കളക്ടർ അറിയിച്ചു. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ നേരിട്ട് ആശുപത്രികളിൽ എത്തരുതെന്നും ആരോഗ്യ വകുപ്പിന്റെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ വിവിധ ആവശ്യങ്ങൾക്കായി പൊതു സ്ഥലങ്ങളിൽ എത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങൾ രോഗ വ്യാപനം തടയാൻ മുൻകരുതലുകൾ എടുക്കണം

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ അൻപതിൽ കൂടുതൽ പേർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേർന്നു. യോഗത്തിൽ കൊറോണ വ്യാപനം, രോഗ ലക്ഷണം, സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ബോധവൽക്കരണം നടത്തി. കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിലെ പഞ്ചിംഗ് ഒഴിവാക്കണം. കൊറോണ വ്യാപനം തടയാൻ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയോ സോപ്പോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ ജീവനക്കാർ കൈകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ നിർദേശിച്ചു. സാധ്യമെങ്കിൽ ടെക്സ്റ്റയിൽസിലെ ട്രയൽ റൂമുകളുടെ ഉപയോഗം നിർത്തിവെക്കാനും നിർദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, എൻ.എച്ച്.എം ഡോ. ബി. അഭിലാഷ്, ജില്ലാ ലൈഫ് മിഷൻ കോർഡിനേറ്റർ കെ. സിബി വർഗ്ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.