തൃശൂർ മെഡിക്കൽ കോളേജിൽ വൈറൽ റിസർച്ച് ഡെവലപ്പ്മെന്റ് ലബോറട്ടറി (VRDL) കോവിഡ് 19 പരിശോധനക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമേയാണ് തൃശൂർ മെഡിക്കൽ കോളേജിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതൽ മുടക്കിയാണ് ഇത് യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തൃശൂർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിൽ സെൻട്രൽ ലാബിനോട് സമീപമാണ് ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 2017ലാണ് ഈ ലാബിനായി സംസ്ഥാന സർക്കാർ വിഹിതത്തോടു കൂടിയ ഭരണാനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ മൂലം ലാബിന്റെ പണികൾ 2019 മെയ് മാസം പൂർത്തിയായി. കോവിഡ് 19നുള്ള കളക്ഷൻ സെന്റർ ആയി മാർച്ച് ഏഴിനാണ് തെരഞ്ഞെടുത്തിരുന്നു. തുടർന്ന് മാർച്ച് 10ന് പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും മാർച്ച് 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂർത്തീകരിക്കുകയും ചെയ്തു.
13നാണ് അന്തിമ അംഗീകാരം ലഭിച്ചത്. ഏകദേശം 50 ഓളം കൊറോണ സാമ്പിൾ ടെസ്റ്റുകൾ നടത്താനുള്ള പ്രാപ്തിയാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച (16) മുതൽ പരിശോധന ചെയ്തു തുടങ്ങും. ഇതുകൂടാതെ ഈ ലാബിൽ എച്ച്.1 എൻ.1, ഹെപ്പറ്റൈറ്റിസ് വൈറസുകൾ, മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്ന വൈറസുകൾ മുതലായ വൈറസ് ജന്യ രോഗങ്ങൾ കണ്ടത്താനും ഈ ലാബിലൂടെ കഴിയും.