തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ തിങ്കളാഴ്ച മുതൽ കോവിഡ് 19 രോഗനിർണ്ണയ പരിശോധന ആരംഭിച്ചു. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളവർക്കാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ചൊവ്വാഴ്ച മുതൽ  മറ്റു ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ രക്തസാമ്പിളുകളും പരിശോധിച്ചു തുടങ്ങും. ഒരു ഷിഫ്റ്റിൽ 40 പേരുടെ രക്തസാമ്പിൾ പരിശോധിക്കാനുള്ള സൗകര്യമുണ്ട്.

ഒരു ദിവസം രണ്ട് ഷിഫ്റ്റ് വരെ ചെയ്യാൻ കഴിയും. ആറ് മണിക്കൂറിനകം പരിശോധന ഫലവും ലഭ്യമാകും. പരിശോധനയിൽ വൈറസ് ഉണ്ടെന്ന് തെളിഞ്ഞാൽ രോഗിയുടെ രക്തസാമ്പിൾ പൂനെയിലെ വൈറോളജി ലാബിലും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് ആവശ്യമായ റീഏജന്റ് കിറ്റുകൾ ആവശ്യത്തിന് എത്തിയിട്ടുണ്ട്. കോവിഡ് പരിശോധന കൂടി തുടങ്ങിയതോടെ വൈറോളജി ലാബിൽ കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ, ആർ.എം.ഒ. ഡോ.സി.പി.മുരളി, മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ബീന പോൾ തുടങ്ങിയവർ ലാബിലെത്തി പരിശോധന നടപടികൾ വിലയിരുത്തി.