വിദ്യാഭ്യാസ രംഗത്ത് കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ‘സമഗ്ര ശിക്ഷ’ യുടെ 2019-20 ലെ പ്രകടന ഗ്രേഡിങ് സൂചികയിൽ രണ്ടാം തവണയും  കേരളം ഒന്നാം ഗ്രേഡ് നിലനിർത്തി. അഞ്ച് മേഖലകളിൽ നടത്തിയ വിലയിരുത്തലിൽ ആയിരത്തിൽ 862 സ്‌കോറാണ് കേരളം നേടിയത്. 2018-19 വർഷത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് സൂചിക തയ്യാറാക്കിയത്.
വിദ്യാലയ പ്രവേശനത്തിൽ 98.75 ശതമാനവും തുല്യതയിൽ 91.3 ശതമാനവുമാണ് സംസ്ഥാനത്തെ നിരക്ക്. പഠന നേട്ടങ്ങളും ഗുണവും ഉറപ്പാക്കുന്നതിൽ 85.56 ശതമാനവും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ 82 ശതമാനവുമാണ് സ്‌കോർ. ഭരണപരമായ പ്രവർത്തനങ്ങളിൽ 82.22 ശതമാനമാണ് ക്ഷമത. കഴിഞ്ഞ വർഷം ആയിരത്തിൽ 826 ആയിരുന്നു സംസ്ഥാനത്തിന്റെ സ്‌കോർ.
തുടർച്ചയായ രണ്ടാം വർഷവും നേട്ടം കൈവരിക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ചവച്ച സമഗ്ര ശിക്ഷ കേരളയുടെ എല്ലാ പ്രവർത്തകരെയും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭിനന്ദിച്ചു.