പത്തനംതിട്ട: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.  ഐസലേഷനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സാമൂഹ്യവ്യാപനത്തിന് കാരണമായാല്‍ അതു ദേശവിരുദ്ധപ്രവര്‍ത്തനമായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ജില്ലയില്‍ ഇന്ന്(മാര്‍ച്ച് 21)മുതല്‍ കോവിഡ് 19 ജാഗ്രതയെക്കുറിച്ച് ഉച്ചഭാഷിണി അനൗണ്‍സ്‌മെന്റ് നടത്തും. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലംതലത്തിലെ മോണിറ്ററിംഗ് കമ്മിറ്റി യോഗങ്ങള്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എ മാരെ കൃത്യമായി അറിയിക്കണം. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ജില്ലയില്‍ ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍ പരമാവധി ആളുകളെ കുറച്ച് നടത്തുക. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൈകള്‍ കഴുകുവാനുള്ള സംവിധാനം വ്യാപകമായി തയ്യാറാക്കിയിട്ടുണ്ട്.
സാമൂഹ്യവ്യാപനം(കമ്യൂണിറ്റി സ്‌പ്രെഡ്) മുന്നില്‍ക്കണ്ട് നാം സജ്ജരാകേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്നനിലയില്‍ ഐസലേഷന്‍ വാര്‍ഡുകളായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വലിയ കെട്ടിടങ്ങള്‍, പ്രവര്‍ത്തനരഹിതമായ കോളേജുകള്‍, ആശുപത്രികള്‍ എന്നിവ കണ്ടെത്തി അവ സൗകര്യപ്രദമാക്കി ഉപയോഗപ്രദമാക്കും. അത്തരത്തിലുള്ള കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ വിവരങ്ങള്‍ ജില്ലാ കളക്ടറിനെ അറിയിക്കണം.
സാമൂഹിക സ്തംഭനാവസ്ഥ മാറ്റുന്നതിനാണു സംസ്ഥാന സര്‍ക്കാര്‍ പാക്കേജുകള്‍ ഉണ്ടാക്കായിരിക്കുന്നത്. ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോലീസിന്റെ സഹായം തേടാം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ജില്ലാ കളക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.എം.ഒ.(ആരോഗ്യം)ഡോ.എ.എല്‍ ഷീജ, ഡി.പി.എം:ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ്.നന്ദിനി  തുടങ്ങിയവര്‍ പങ്കെടുത്തു.