*കിറ്റ് വിതരണം തുടങ്ങി
*നിരീക്ഷണം ശക്തം

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക് ഡൗൺ കാലത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബാംഗങ്ങളെ സഹായിക്കാൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ ഫലപ്രദമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് പട്ടികജാതി, പട്ടിക വർഗ വികസന വകുപ്പ് എ.കെ. ബാലൻ അറിയിച്ചു.

60 വയസ് തികഞ്ഞ പട്ടികവർഗ കുടുംബാംഗങ്ങൾക്ക് സ്പെഷ്യൽ കിറ്റ് വിതരണവും ഇതിനകം തുടങ്ങിയിട്ടുണ്ട്. പയർ, കടല, ശർക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് എന്നിവയാണ് കിറ്റിലുള്ളത്. ഇതിനുപുറമേ എല്ലാ വീട്ടുകാർക്കും (1,44,944 വീടുകൾക്ക്) ഒരു മാസത്തെ അരി, പരിപ്പ്, ശർക്കര, സോപ്പ്, എന്നിവയടങ്ങുന്ന 900 രൂപ വിലവരുന്ന കിറ്റിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതു വിഭാഗത്തിന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾക്ക് പുറമേയാണിത്. സാധനങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് കിട്ടുന്നതിനും ഉൾനാടൻ വനാന്തരങ്ങളിൽ വാഹനങ്ങളിൽ വാഹനങ്ങളിൽ സാധനം എത്തിക്കുന്നതിനും നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാനും നടപടിയെടുത്തിട്ടുണ്ട്.

സർക്കാരിന്റെ കൈവശം ലഭ്യമല്ലാത്ത മരുന്നുകൾ പൊതുമാർക്കറ്റിൽനിന്ന് വാങ്ങിക്കൊടുക്കുന്നതിനും ജില്ലാ കളക്ടർമാർക്ക് അധികാരം കൊടുത്തു. കുടിവെള്ളം ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ട്. ശേഖരിക്കുന്ന വനം ഉത്പന്നങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ സൂക്ഷിക്കുന്നതിനും ആദിവാസികൾക്ക് ലഭ്യമാക്കുന്നതിനും ഉത്തരവ് നൽകിയിട്ടുണ്ട്. ആദിവാസി മേഖലയിലെ ഗൃഹസന്ദർശനം എല്ലാദിവസവും നടത്തുന്നതിനും ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ വീഡിയോകൾ പ്രാദേശിക ഭാഷകളിൽ തർജ്ജമ ചെയ്ത് ഇതിനകം ഊരുകളിൽ പ്രചാരണം നടത്തിയിട്ടുണ്ട്.

വകുപ്പു നടത്തുന്ന പ്രവർത്തനങ്ങളുടെ ഗുണം 1,44,944 കുടുംബങ്ങളിലെ 4,80,638 ആദിവാസികൾക്ക് ലഭ്യമാകും.
ഇതുവരെ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി 1684 ആദിവാസികളെയാണ് വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. ഇതിൽ 45 പേർ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലാണ് താമസിക്കുന്നത്. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് വയനാട് ജില്ലയിലാണ്- 1214 പേർ.

പട്ടികവർഗവിഭാഗത്തിൽ ഇതുവരെ ആരും കോവിഡ്-19 പോസിറ്റീവ് വിഭാഗത്തിലില്ല. രണ്ടുപേരെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി രോഗവിമുക്തമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽ 25,460 കോളനികളും നിരീക്ഷണത്തിലാണ്. വാർഡ് കമ്മിറ്റികൾ ദൈനംദിന നിരീക്ഷണം നടത്തുന്നുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 3185 പേർ നിരീക്ഷണത്തിലാണ്.

ഇതിൽ മൂന്നുപേർ മാത്രമാണ് ആശുപത്രിയിലുള്ളത്. എറണാകുളത്ത് ഒരാൾ കോവിഡ്-19 പോസിറ്റീവാണ്.
പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ 9497425252, 8589097048 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.