കൊച്ചി: ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അതിഥി തൊഴിലാളിയെ മർദിച്ചെന്ന പരാതിയിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു

ഉത്തർപ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മർദ്ദനമേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം ബ്രൈറ്റ് ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റി ജോലി ചെയ്‌തു വരികയായിരുന്നു കൗശലേന്ദ്ര പാണ്ഡെ. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ശമ്പളവും ലഭിക്കാത്തതിനെ തുടർന്ന് ലേബർ ഓഫീസിൽ പരാതിപ്പെടുകയായിരുന്നു.
.
തുടർന്ന് എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്റ്‌ ലേബർ ഓഫീസർ അഭി സെബാസ്റ്റ്യൻ ഇടപെടുകയും ഭക്ഷണവും ശമ്പളവും നൽകുവാൻ ഉടമക്ക് നിർദേശം നല്കുകയും ചെയ്തു.

തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞു എന്ന കാരണത്താലാണ് ഉടമ മർദ്ദിച്ചത്. ജില്ലാ ലേബർ ഓഫീസർ (ഇ ).വി.ബി. ബിജുവിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ്‌ ലേബർ ഓഫീസർ പോലീസിൽ പരാതികൊടുക്കുകയും എളമക്കര പോലീസ് സെക്യൂരിറ്റി ഏജൻസി ഉടമയെ ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുത്ത്‌ അറസ്റ്റ് ചെയ്യുകയുമായിരുന്നു.