ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് –വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കിയ കടകള്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചു. ജില്ലയിലെ മാവേലിക്കര താലൂക്കിലെ ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, പാലമുട് എന്നീ ഭാഗങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ പച്ചക്കറി,പലചരക്ക്, ചിക്കൻ എന്നിവയിന്മേൽ അമിത വില ഈടാക്കുന്നതായി കണ്ടെത്തി. നിയമലംഘനങ്ങളിൽ അനന്തര നടപടി സ്വീകരിക്കുന്നതിനായി മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർക്ക് റിപ്പോർട്ട് നല്‍കി.

ആലപ്പുഴ വിജിലൻസ് ഓഫീസിൽ നിന്നും ഇന്നലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിന്റെ നിർദ്ദേശാനുസരണം ആണ് പരിശോധന നടന്നത്. പരിശോധനയിൽ വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയിലെ പോലീസ് ഇൻസ്പെക്ടർ രജീഷ്കുമാർ, എസ്.ഐ (ഗ്രേഡ്) അജീഷ്കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.