നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ പാറ ലഭ്യതയും ന്യായവിലയും ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയനുമായി പാറക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിലാണ് നിര്‍ദേശം.
നിലവില്‍ ജില്ലാഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്ക് പാറ ലഭ്യമാക്കുമെന്ന ധാരണയിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പുതുതായി അനുമതി നല്‍കിയവയടക്കം 22 ക്വാറികളില്‍ നിന്ന് പാറ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിബന്ധനകള്‍ കൃത്യമായി പാലിക്കുന്ന ക്വാറികള്‍ക്ക് നിയമാനുസൃത ഇളവുകള്‍ നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചത്. രണ്ട് മാസത്തിനകം പരമാവധി ക്വാറികള്‍ക്ക് അനുമതി നല്‍കി നിര്‍മാണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ഇതുവഴി ലൈഫ് മിഷന്റെ വീടു നിര്‍മാണത്തിന് ഗതിവേഗം കൂട്ടാനാകും. തുറമുഖത്തിന്റെ കൈവശമുള്ള വെളിയത്തെ ഭൂമിയില്‍ പാറയെടുക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണം. സര്‍ക്കാര്‍ ക്വാറികള്‍ പരമാവധി പ്രയോജനപ്പെടുത്താനുമാകണം – മന്ത്രി നിര്‍ദേശിച്ചു.
തെ•ല അണക്കെട്ടില്‍ നിന്ന് മണ്ണെടുക്കാനുള്ള നടപടി അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം. ബന്ധപ്പെട്ട വകുപ്പുകളുടെയെല്ലാം അനുമതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ക്വാറികള്‍ക്ക് നിയമപരമായി അനുമതി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സഹകരണ സംഘങ്ങളെ ചെറുകിട ക്വാറികളുടെ ഖനനത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.