എറണാകുളം : കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഭാഗമായി മഴക്കാലപൂർവ്വ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കും. ഒന്നര മാസത്തിനുള്ളിൽ പരമാവധി പ്രവൃത്തികൾ പൂർത്തിയാക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പ്രധാന തോടുകളിലൂടെയും കാനാലുകളിലൂടെയുമുള്ള ജലനിർഗമനം സുഗമമാക്കുന്നതിനാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നത്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് കീഴിലുള്ള പദ്ധതികൾ പുനരാരംഭിക്കുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡന്‍ എം.പി, കൊച്ചിമേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.