ഗ്രീൻ സോണുകളിൽ ഉൾപ്പെടെ അനുവദിക്കാത്ത കാര്യങ്ങൾ:
പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. എസി പ്രവർത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ).
ടു വീലറുകളിൽ പിൻസീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ സർവീസിനായി പോകുന്നവർക്ക് ഇളവ് അനുവദിക്കണം (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ). ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ, സിനിമാ ടാക്കീസ്, ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിലവിലെ നിയന്ത്രണം തുടരും.
വിവാഹ/മരണാനന്തര ചടങ്ങുകളിൽ ഇരുപതിലധികം ആളുകൾ പങ്കെടുക്കുന്നത് അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാം.
അനുവദിക്കുന്ന കാര്യങ്ങൾ:ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസം അനുവദിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളിൽ എല്ലാ സോണുകളിലും പൂർണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങൾ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കും.
ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റാറന്റുകൾക്ക് പാഴ്സലുകൾ നൽകാനായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്സ് ആൻറ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്ക് മാത്രം ബാധകമാണ്.
ഗ്രീൻ/ ഓറഞ്ച് സോണുകളിൽ നിലവിൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ അനുവദിക്കപ്പെട്ട പ്രവർത്തനങ്ങൾ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ തുടർന്നും പ്രവർത്തിക്കാം.
ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കി, പ്രാദേശിക ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം പരിഗണിച്ച് ജില്ലാ കളക്ടർ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശിപാർശ സമർപ്പിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഈ ശിപാർശകൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണം. ഇത്തരത്തിൽ പൊതുവായ സമീപനത്തിൽ നിന്നുകൊണ്ട് ആവശ്യമായ പ്രാദേശിക ഭേദഗതികൾ മാനുഷികപരിഗണന കൂടി കണക്കിലെടുത്ത് വേണം ജില്ലാ കളക്ടർമാർ തയാറാക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ടെലിമെഡിസിൻ ഏർപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും നേരത്തെ ആസൂത്രണം ചെയ്യണം. ടെലിമെഡിസിൻ സംവിധാനത്തിൽ ബന്ധപ്പെടാവുന്ന ഡോക്ടർമാരെക്കുറിച്ചുള്ള പൂർണവിവരം ഇത്തരം വീടുകളിലും എത്തിക്കാൻ നടപടി സ്വീകരിക്കണം.
മടങ്ങിവരുന്ന പ്രവാസികളെ സംബന്ധിച്ച്:
വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളിൽ മടങ്ങിവരുന്ന പ്രവാസികളുടെ കോവിഡ്-19 സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കണം. ശാരീരിക അകലം പാലിച്ച് മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്‌ക്രീനിംഗ്.
സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ സർക്കാർ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുമ്പോൾ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അവരെ കോവിഡ് സെന്ററുകളിലേക്ക് മാറ്റണം.
സ്‌ക്രീനിങ്ങിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കാണുന്നവരെ പ്രത്യേക വഴികളിലൂടെ പുറത്തിറക്കി വിമാനത്താവളത്തിൽ നിന്ന് അവരുടെ വീടുകളിൽ പോകാൻ അനുവദിക്കും. ഇവർ വീടുകളിലേക്ക് പോകുന്നവഴിക്ക് എവിടെയും ഇറങ്ങാനോ ആളുകളുമായി ഇടപഴകാനോ പാടില്ല. അവർ വീടുകളിൽ 14 ദിവസം ക്വാറന്റയിനിൽ കഴിയണം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന കേരളീയരെ സംബന്ധിച്ച്:-
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരുന്ന കേരളീയരിൽ മുൻഗണനാ ലിസ്റ്റിൽ പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുക. ഇതിൽ വിദ്യാർത്ഥികൾ (പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകൾക്കും മറ്റുമായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ), കേരളത്തിൽ സ്ഥിരതാമസക്കാരായ മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് ആരോഗ്യ ആവശ്യങ്ങളുള്ളവർ മുതലായവർ ഉൾപ്പെടും. ഇവരുടെ യാത്രക്കായി സർക്കാർ ഒരുക്കിയ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം.
നിശ്ചിത സംസ്ഥാന അതിർത്തികളിൽ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കിൽ സർക്കാർ ഒരുക്കിയ ക്വാറന്റയിനിലേക്ക് മാറ്റും.
ആരോഗ്യപ്രശ്നമില്ലാത്തവർക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടിൽ ക്വാറന്റയിനിൽ കഴിയണം. വിദേശത്തുനിന്ന് വരുന്ന പ്രവാസികളെക്കുറിച്ച് പറഞ്ഞ മാനദണ്ഡങ്ങളെല്ലാം ഇവർക്കും ബാധകമാണ്. ഇത്തരം ആളുകൾ ക്വാറന്റയിൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം.
സമിതി രൂപീകരണം:
പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിക്കണം.
തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, എം.എൽ.എ/എം.എൽ.എയുടെ പ്രതിനിധി, പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി, വില്ലേജ് ഓഫീസർ, തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വർക്കർമാരുടെ പ്രതിനിധി, പെൻഷനേഴ്സ് യൂണിയന്റെ പ്രതിനിധി എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താവുന്നതാണ്.
ഈ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതും അവലോകനം നടത്താനും ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതും ജില്ലാ കളക്ടർ, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയായിരിക്കും. ആരോഗ്യ സംബന്ധ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. ആവശ്യമായ സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങൾ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പോലീസിന്റെ ചുമതലയായിരിക്കും. സംസ്ഥാനത്തിന്റെ പൊതുവായ കാഴ്ചപ്പാട് മനസ്സിലാക്കി പ്രവർത്തിക്കുന്നവിധത്തിൽ വിവിധ കമ്മിറ്റികളെ സജ്ജരാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഓരോ കമ്മിറ്റിക്കും നൽകുന്നതിനും നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.