പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ അതിര്‍ത്തി വഴി യാത്ര ചെയ്യാന്‍ അംഗീകൃത യാത്രാ പാസ് നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ ആളുകളുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമായും എടുക്കേണ്ടതാണ്.

ഇതിനായി പാസ് അനുവദിക്കുന്ന സംവിധാനം നിലവില്‍ വരുത്തിയിട്ടുണ്ട്. പാസ് നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു മുന്‍ഗണനാ ഗ്രൂപ്പ് നിര്‍ണയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ചെക്ക്‌പോസ്റ്റിലൂടെയുള്ള റോഡ് എന്‍ട്രി പോയിന്റുകളിലൂടെയുള്ള യാത്രയ്ക്ക്് മാത്രമാണ് പാസ് നല്‍കുന്നത്.

എന്നാല്‍, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിര്‍ദേശങ്ങള്‍ പാലിക്കാതെ ചെക്ക്‌പോസ്റ്റില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

* ഒരു ഗ്രൂപ്പില്‍ ഒന്നോ അതിലധികമോ പേര്‍ക്ക് പാസ് ഇല്ലാതിരിക്കുകയും കുറച്ച് പേര്‍ക്ക് മാത്രം പാസ് ഉണ്ടാവുന്ന രീതി.

* ഒരു ഗ്രൂപ്പില്‍ ഒന്നോ അതിലധികമോ പേര്‍ക്ക് നിയുക്ത തീയതിക്ക് പാസ് ഉണ്ട്. മറ്റുള്ളവര്‍ക്ക് മറ്റ് ദിവസങ്ങളിലാണ് പാസ് അനുവദിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ സാഹചര്യം ചെക്ക്‌പോസ്റ്റില്‍ വ്യക്തികളെ സ്‌ക്രീനിംഗ് ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കുന്നു.

ഈ വ്യക്തികളുടെ അടിസ്ഥാന വിവരങ്ങള്‍ കൂടി ശേഖരിക്കേണ്ടി വരുന്നു. പാസുകളില്ലാത്ത ഈ വ്യക്തികള്‍ മുന്‍ഗണനാ ഗ്രൂപ്പിലും ഉള്‍പ്പെടുന്നില്ല. അതനുസരിച്ച്, നിര്‍ദ്ദിഷ്ട ദിവസത്തെ പാസ് ഇല്ലാത്ത ഒരു വ്യക്തിയെയും ചെക്ക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്.

അതിനാല്‍ വരും ദിവസങ്ങളില്‍ സ്‌പോട്ട് എന്‍ട്രി ഏത് സാഹചര്യത്തിലായാലും തീരെ അനുവദിക്കുന്നതല്ലെന്നും പാസിന് അപേക്ഷിച്ചിട്ട് ലഭ്യമായില്ലെങ്കില്‍ യാത്ര തുടങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.