എറണാകുളം : കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് റവന്യൂ റിക്കവറി ഇനത്തിൽ ഏറ്റവും അധികം തുക പിരിച്ചെടുത്ത നേട്ടം എറണാകുളം ജില്ലക്ക്. 171.49 കോടി രൂപയാണ് ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പിരിച്ചെടുത്തത് ഇതിൽ 115.99 കോടി രൂപ റവന്യൂ റിക്കവറി ഇനത്തിലും 55.50 കോടി രൂപ ലാൻഡ് റവന്യൂ ഇനത്തിലുമാണ്.

ലാൻഡ് റവന്യൂ ഇനത്തിൽ നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിന്റെ 78.87 ശതമാനവും റവന്യൂ റിക്കവറി ഇനത്തിൽ ലക്ഷ്യത്തിന്റെ 60 ശതമാനവും പിരിച്ചെടുക്കാൻ സാധിച്ചത് നേട്ടമാണെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ പറഞ്ഞു.

റവന്യൂ റിക്കവറി വിഭാഗത്തിൽ ലക്ഷ്യത്തിന്റെ 90 ശതമാനം തുകയും കുന്നത്തുനാട് പഞ്ചായത്ത്‌ പിരിച്ചെടുത്തു. കണയന്നൂർ (ആർ. ആർ ) കാര്യാലയം 28.69 കോടി രൂപയാണ് സമാഹരിച്ചത്. ലാൻഡ് റവന്യൂ ഇനത്തിൽ കണയന്നൂർ താലൂക്ക് ആണ് ഏറ്റവുമധികം തുക പിരിച്ചെടുത്തത്, 20.09 കോടി രൂപ.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ 13.82 കോടി രൂപയും കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് 19.83 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തിൽ പിരിച്ചെടുത്തു. ജില്ല കളക്ടർ എസ്. സുഹാസിന്റെ ഏകോപന മികവും ജീവനക്കാരുടെ അർപ്പണ ബോധവും ആണ് ലോക്ക് ഡൗൺ പശ്ചാത്തലത്തിലും ജില്ലക്ക് നേട്ടമുണ്ടാവാൻ സഹായകമായതെന്നും എസ്. ഷാജഹാൻ പറഞ്ഞു