ജില്ലയില്‍ ഹരിതകേരളം മിഷന്‍ വരള്‍ച്ച ആഘാത ലഘൂകരണ പദ്ധതികളുള്‍പ്പടെയുള്ളവയ്ക്ക് പ്രാമുഖ്യം നല്‍കി മുന്നോട്ട് പോകുമെന്ന് മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. പദ്ധതികളില്‍ വകുപ്പുകളുടെ സംയോജനം കുറേക്കൂടി സാധ്യമാകേണ്ടതുണ്ട്. സംയോജന പ്രക്രീയ വേഗത്തിലാക്കാന്‍ നിലവിലെ പല ചട്ടങ്ങളിലും രീതി സമ്പ്രദായങ്ങളിലും മാറ്റം വരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വളരെ വലുതാണെന്ന് ടി.എന്‍.സീമ പറഞ്ഞു. കളക്‌ട്രേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ഹരിത കേരള മിഷന്‍ ജില്ലാ തല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിവിധ പദ്ധതികളിലായി അനുവദിച്ച തടയണകള്‍ ഉള്‍പ്പടെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിവരുന്നതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു. വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്. മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 17 പഞ്ചായത്തുകളില്‍ പ്രോജക്ടുകള്‍ തയ്യാറായിട്ടുണ്ട്. മിക്ക പഞ്ചായത്തുകളിലും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നീര്‍ത്തടാധിഷ്ഠിത പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. ആരോഗ്യ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി അരോഗ്യ വകുപ്പ് അറിയിച്ചു. കുടുംബശ്രീ, ശുചിത്വ മിഷന്‍ എന്നിവ സഹകരിച്ച് മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ടി.എന്‍.സീമ പറഞ്ഞു.

20 പഞ്ചായത്തുകളില്‍ ഹരിത കര്‍മ സേന രൂപവത്കരിച്ചിട്ടുണ്ട്. രണ്ടു നഗരസഭകളിലും രൂപവത്കരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 159 ഹെക്ടര്‍ സ്ഥലത്തുകൂടി അധികമായി തരിശുനെല്‍കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞതായി കൃഷി വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയെ ഏറെ പ്രതീക്ഷയോടെ മിഷന്‍ കാണുന്നു. വയനാട്ടിലെ റിസോര്‍ട്ടുകള്‍ നിലനില്‍ക്കുന്നത് ഇവിടുത്തെ കാലാവസ്ഥയെയും പ്രകൃതിയെയും ആശ്രയിച്ചാണ്. റിസോര്‍ട്ടുകളുടെ ജല ഉപഭോഗം, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തപ്പെടേണ്ടതുണ്ട്. വയനാടിന്റെ പ്രകൃതി സംരക്ഷണത്തില്‍ ചില ചട്ടങ്ങള്‍ ഇവയ്ക്ക് ബാധകമാക്കണം.
മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയുടെ പ്രാഥമിക ഘട്ടം തുടങ്ങാന്‍ ആവശ്യമായ തുക ലഭ്യമായിട്ടുണ്ടെന്നും 80 കോടിയുടെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് യോഗത്തില്‍ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ നിരീക്ഷിക്കുന്നതിനായി നോഡല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്. സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് മാതൃകാ മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹരിത നിയമാവലി ഗ്രാമപഞ്ചായത്തുകള്‍ നടത്തിവരുന്നതായി കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.നാസര്‍, വിവിഘൃധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ചിത്രവിവരണം)
ഹരിത കേരള മിഷന്‍ ജില്ലാ തല അവലോകന യോഗത്തില്‍ മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ സംസാരിക്കുന്നു.