ആലപ്പുഴ : നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ  വിരിപ്പ് മുണ്ടൻ നെൽക്കൃഷി ആരംഭിച്ചു. കർഷകൻ ശശിയുടെ നൂറ്റുപറ പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക തകർച്ചക്കു പരിഹാരം കാണാൻ സംസ്ഥാനത്തുടനീളം സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ പദ്ധതി വിജയകരമായി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തെന്നു മന്ത്രി പി തിലോത്തമൻ പറഞ്ഞു.   കാർഷിക മേഖലയിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള  ഗ്രാമപഞ്ചായത്താണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. കാർഷിക മേഖലയിലെ ആ ചുവടു പിടിച്ചുകൊണ്ടു തന്നെയാണ് കോവിഡ് 19 ന്റെ ഗൗരവമേറിയ ഈ പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സജീവമാക്കാനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നെൽക്കൃഷിയിൽ  മാത്രമല്ല പച്ചക്കറി ഉത്പാദനത്തിലും ഇടവിള കൃഷിയിലും എല്ലാം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത്‌ മുന്നോട്ടു പോകുന്നതെന്നും മന്ത്രി  പി തിലോത്തമൻ പറഞ്ഞു.

കഞ്ഞിക്കുഴി പതിനഞ്ചാം വാർഡ് കുമാരപുരത്തു നടന്ന വിത ഇറക്കലിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ജി രാജു, കർഷകൻ ശശി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ( ചിത്രമുണ്ട് )