കൊച്ചി : ഓപ്പറേഷന്‍ എലിക്‌സര്‍ എന്ന പേരില്‍ കൊച്ചി ഐ.എം.എ ആവിഷ്‌കരിച്ച കൊവിഡ് പ്രതിരോധ പദ്ധതിയുടെ നാലാം ഘട്ടം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. എറണാകുളം ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍ക്കും 120 ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ സാമഗ്രഹികളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, പി.പി.കിറ്റ്, ഫേസ് ഷീല്‍ഡ്, ഹാന്‍ഡ് വാഷ്, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ എത്തിച്ചു നല്‍കുന്നതിന്റെ നാലാം ഘട്ട വിതരണമാണ് കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

വരാപ്പുഴ,ഏഴിക്കര, ചേരാനല്ലൂര്‍, അങ്കമാലി, ഫോര്‍ട്ട് കൊച്ചി, കീച്ചേരി, കുമ്പളങ്ങി എന്നിങ്ങനെ ഏഴ് ബ്ലോക്ക്കളായി തിരച്ചാണ് ഇന്നലെ (20.05.2020) മോട്ടോര്‍ വാഹന വകുപ്പിന്റെ ഏഴ് വാഹനങ്ങളിലായി പ്രതിരോധ സാമഗ്രഹികള്‍ വിതരണം ചെയ്തത്. ബി.പി.സി.എല്‍, മൂത്തൂറ്റ് ഫിനാന്‍സ്, ബ്യൂമെര്‍ക് കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് , പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളും ഐ.എം.എയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഐ.എം.എ ഹൗസില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് കുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ജി.അനന്തകൃഷ്ണന്‍, ഡോ. സച്ചിദാന്ദ കമ്മത്ത്, ഡോ. സജിത്ത് ജോണ്‍, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍, ഡോ. എം.ഐ.ജുനൈദ് റഹ്മാന്‍ തുടങ്ങിയവരും പങ്കെടുത്തു.