കൊച്ചി: കേരളസമൂഹത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാകുന്നുവെന്നും ഇത് തടയാനായി ശക്തമായ സാമൂഹ്യ ഇടപെടല്‍ ആവശ്യമാണെന്നും വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍. ചിറ്റൂര്‍ റോഡിലെ വൈഎംസിഎ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ. സ്വത്തു തര്‍ക്കവും വഴിത്തര്‍ക്കവും സംബന്ധിച്ച പരാതികളും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട പരാതികളും വര്‍ദ്ധിക്കുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണമുണ്ടായതായി ശ്രദ്ധയില്‍പെട്ടാല്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
 ഇന്നലെ (ഫെബ്രുവരി 19)യും ഇന്നു(ഫെബ്രുവരി 20)മായാണ് മെഗാ അദാലത്ത് നടക്കുന്നത്. ഇന്നലെ ലഭിച്ച 104 പരാതികളില്‍ 32 എണ്ണം തീര്‍പ്പാക്കി. 16 പരാതികളിന്‍മേല്‍ പോലീസില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആറു പരാതികള്‍ ആര്‍ഡിഒ-യ്ക്കും നാലു പരാതികള്‍ കൗണ്‍സലിങിനായും നല്കി.  ഏതെങ്കിലും ഒരു കക്ഷി മാത്രം ഹാജരായവയായിരുന്നു 16 പരാതികള്‍.
. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാകമ്മീഷന്‍ അംഗങ്ങളായ ഇ എം രാധ, ഷിജി ശിവജി, ഷാഹിദ കമാല്‍ എന്നിവരും ഡയറക്ടര്‍ വി യു കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു. ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ സ്മിതാ ഗോപി, അലിയാര്‍, ആന്‍സി പോള്‍, കദീജ റിഷബത്ത്, വനിതാ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ സോന്‍ മേരി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.