കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 31 അര്‍ധ രാത്രി വരെ നീട്ടിയതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.

ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ താഴെ പറയുന്ന നിയന്ത്രണങ്ങളോടെയാണ് ജില്ലയില്‍ നിരോധനാജ്ഞ തുടരുക.

നിയന്ത്രണങ്ങള്‍

• രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാപൊലീസ് മേധാവി നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും.

• 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സാ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍ കഴിയണം.

• ജനങ്ങള്‍ മാസ്‌കുകള്‍ ധരിച്ച് മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ പാടുള്ളൂ. മാസ്‌കുകളുടെ വിതരണവും വില്‍പ്പനയും പായ്ക്കറ്റുകളില്‍ മാത്രമേ അനുവദിക്കൂ.

• സ്‌കൂളുകള്‍, കോളജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, ഒഴിവുകാലവിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഓണ്‍ലൈന്‍ പഠന മാര്‍ഗങ്ങള്‍ അനുവദിക്കും. പരീക്ഷാനടത്തിപ്പിനും മുന്നൊരുക്കങ്ങള്‍ക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.

• സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍  തുടങ്ങിയവയിലും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളിലും ക്ലബുകളിലും സ്റ്റേഡിയങ്ങളിലും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യവസ്ഥയില്‍ സാമൂഹിക അകലം പാലിച്ച് കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

• ഷോപ്പിങ് കോംപ്ലക്‌സുകളില്‍ (മാളുകള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ 50 ശതമാനം മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. ഏത് ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നത് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടയുടമകളുടെ കൂട്ടായ്മകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടു കൂടി തീരുമാനിക്കണം. ഒരാള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഒന്നോ അതിലധികമോ നിലകളുള്ള ഷോപ്പുകള്‍ അനുവദിക്കും.

• ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ ചെയ്യാം. രണ്ട് പേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കാന്‍ പാടില്ല. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുവരണം. ഫോണില്‍ വിളിച്ച് സമയക്രമം നിശ്ചയിച്ചതിന് ശേഷം മാത്രം ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്ന രീതി പ്രോത്സാഹിപ്പിക്കുക.

• ഒരു തരത്തിലുള്ള കൂടിച്ചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍  പൊതുജനങ്ങള്‍ പ്രവേശിക്കരുത്. എന്നാല്‍ ആരാധനാലയങ്ങളില്‍  നിബന്ധനകള്‍ പാലിച്ചുകൊണ്ട് വിവാഹ ചടങ്ങുകളും മരണാനന്തര ചടങ്ങുകളും നടത്താം.

• ജലഗതാഗതം ഉള്‍പ്പെടെ പൊതുഗതാഗതത്തിന് സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ.

• സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേര്‍ക്കും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും സഞ്ചരിക്കാം. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ. കുടുംബമാണെങ്കില്‍ മൂന്ന് പേരെ അനുവദിക്കും. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ രണ്ട് പേര്‍ക്കും സഞ്ചരിക്കാം.
• ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

• കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ അനുവദിക്കില്ല. ഇത്തരത്തില്‍ യാത്ര നടത്തുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈനിന് വിധേയരാകണം.

• ടെലിവിഷന്‍ പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിങ് നിബന്ധനകളോടെ നടത്താം.

• വിവാഹചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും അനുബന്ധ ചടങ്ങുകള്‍ക്ക് പരമാവധി 10 പേരെയും പങ്കെടുപ്പിക്കാം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും അനുബന്ധ ചടങ്ങുകളില്‍ പരമാവധി 10പേരുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

• ജോലിസ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. പ്രവേശന കവാടം, വാതിലുകള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവ ഓരോ ഷിഫ്റ്റ് കഴിയുമ്പോഴും അണുവിമുക്തമാക്കണം.

• ജോലിസ്ഥലങ്ങള്‍ക്ക് സമീപമുള്ള കോവിഡ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍ എന്നിവ സംബന്ധിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങളിലുണ്ടാവണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ജീവനക്കാരെ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ആശുപത്രിയിലേക്ക് മാറ്റുന്നത് വരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് പ്രത്യേക കേന്ദ്രം മുന്‍കൂട്ടി തയ്യാറാക്കണം.

• ബ്രേക്ക് ദ ചെയിന്‍ ഉറപ്പുവരുത്തുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും സജ്ജീകരിക്കണം.

• ഹോട്ടല്‍, റസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി ഓണ്‍ലൈന്‍ പാഴ്‌സല്‍ മുഖാന്തിരം ആഹാരം എത്തിക്കുന്നതിന് അടുക്കള തുറന്ന് പ്രവര്‍ത്തിപ്പിക്കാം.ടേക്ക് എവെ കൗണ്ടറുകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ അനുവദിക്കും. രാത്രി 10 വരെ ഓണ്‍ലൈന്‍, ഡോര്‍ ഡെലിവറി നടത്താം.