കോവിഡ് 19ന്റെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ് എസ് എസ് എൽ സി പരീക്ഷ ഇന്ന് (മെയ് 26) പുനരാരംഭിക്കും. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ജില്ലയിൽ 35,319 വിദ്യാർത്ഥികളാണ് പരീക്ഷാഹാളിലെത്തുന്നത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ പരീക്ഷകളാണ് ഇന്ന് (മെയ് 26) മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കുക. ഉച്ചയ്ക്ക് 1.30 മുതൽ വൈകീട്ട് നാല് വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ അര മണിക്കൂർ മുമ്പ് തന്നെ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 259 പരീക്ഷാകേന്ദ്രങ്ങളാണ് ജില്ലയിൽ പ്രത്യേക സൗകര്യങ്ങളോടെ തയ്യാറാക്കിയിട്ടുളളത്. ഇതിൽ 83 എണ്ണം സർക്കാർ മേഖലയിലും 148 എണ്ണം എയ്ഡഡ് മേഖലയിലും 30 എണ്ണം അൺ എയ്ഡഡ് മേഖലയിലുമാണ്.

കർശന നിയന്ത്രണങ്ങളോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഓരോ പരീക്ഷാ കേന്ദ്രവും ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇവിടെ കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനറുകൾ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ തെർമൽ സ്‌കാനറുപയോഗിച്ച് പരിശോധിച്ച് കൈകൾ സാനിറ്റൈസ് ചെയ്താണ് പരീക്ഷ ഹാളിലേക്ക് എത്തിക്കുക. ഒരു ഹാളിൽ 20 കുട്ടികൾ എന്ന നിലയിലാണ് ക്രമീകരണം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒന്നരമീറ്റർ ഇടവിട്ടാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നേരിയ താപനില വ്യത്യാസമോ ആരോഗ്യ പ്രശ്നങ്ങളോ ഉള്ള കുട്ടികളെ പ്രത്യേകമായി മാറ്റിയിരുത്തി പരീക്ഷ എഴുതിപ്പിക്കും. നേരത്തെതന്നെ ജില്ലയിലെ എല്ലാ സ്‌കൂളുകളും ഫയർഫോഴ്സിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അണുവിമുക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ ജില്ലയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 5,40,000 മാസ്‌കുകളാണ് എത്തിച്ചു നൽകിയത്.

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് യാത്രാ സൗകര്യം അതാത് സ്‌കൂളുകളിലെ പ്രധാന അധ്യാപകർ ഉറപ്പുവരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർത്ഥികൾ കൂട്ടംചേരാൻ അനുവദിക്കില്ല. രക്ഷിതാക്കൾക്കും സ്‌കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. 3475 ഇൻവിജിലേറ്റർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റ് ചുമതലകൾ നിശ്ചിയിച്ചിട്ടുളള ഇൻവിജിലേറ്റർമാർക്ക് പകരം അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലകളിൽ പരീക്ഷയെഴുതാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ ജില്ലകളായ ചാവക്കാട് 429 ഉം തൃശൂർ 102 ഉം ഇരിങ്ങാലക്കുട 83 ഉം കുട്ടികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഓരോ 50 കുട്ടികൾക്കും ഒരാൾ എന്ന നിലയിൽ പരിശീലനം ലഭിച്ച അദ്ധ്യാപകരെയും ഓരോ പരീക്ഷാകേന്ദ്രത്തിലും 2 ആരോഗ്യപ്രവർത്തകരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. അതാത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരുടെ സേവനവും ആവശ്യമെങ്കിൽ ഉപയോഗിക്കും. പട്ടികവർഗ്ഗ മേഖലയിൽ പരീക്ഷ എഴുത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ജില്ലാ ട്രൈബൽ ഓഫീസറെ ചുമതലപ്പെടുത്തി.

സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് എരുമപ്പെട്ടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലാണ്. 599 പേരാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ചാവക്കാട് കടപ്പുറം ഗവ. റസിഡൻഷ്യൽ ഫിഷറീസ് സ്‌കൂളിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. ഒൻപതു പേർ. എയ്ഡഡ് വിഭാഗത്തിൽ മതിലകം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. 481പേർ. 12 പേർ പരീക്ഷ എഴുതുന്ന കണിമംഗലം ശ്രീനാരായണ ബോയ്സിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. തൃശൂർ വിദ്യാഭ്യാസ ജില്ല- 10,062, ഇരിങ്ങാലക്കുട- 10,750, ചാവക്കാട് – 14,507 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ കണക്ക്.

പരീക്ഷാ കേന്ദ്രങ്ങളായി സ്പെഷ്യൽ സ്‌കൂളുകളും ഉണ്ട്. കുന്നംകുളം ജി എച്ച് എസ് ഡെഫ് സ്‌കൂൾ, സ്നേഹാലയം സി എസ് ഐ ഡെഫ് സ്‌കൂൾ കുന്നംകുളം, അമൃത സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇമ്പയേർഡ് സ്‌കൂൾ പുഴയ്ക്കൽ, കേരള കലാമണ്ഡലം, ടി എച്ച് എസ് തൃശൂർ, പടവരാട് ആശാഭവൻ എന്നിവയാണവ. 582 ഭിന്നശേഷിക്കാരായ വിദ്യാർഥികളും പരീക്ഷ എഴുതുന്നുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസികൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. പ്ലസ് ടു പരീക്ഷ നാളെയാണ് ആരംഭിക്കുക.