ഇന്ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകൾക്ക് സ്‌കൂൾ കോമ്പൌണ്ടിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകെര്യമില്ലാത്ത സ്‌കൂളുകളിൽ ഗേറ്റിന് 100 മീറ്റർ മുൻപായി ബസ് നിർത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേക്ക് കൊണ്ടുപോകണം.

മറ്റ് വാഹനങ്ങളിൽ എത്തുന്ന കുട്ടികൾ ഗേറ്റിന് 100 മീറ്റർ മുൻപുതന്നെ വാഹനം നിർത്തി ഇറങ്ങി പരീക്ഷാഹാളിലേക്ക്     പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്‌കൂളിലേക്ക് പോകാൻ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവർ കാത്തുനിൽക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോൾ വീണ്ടും വന്നാൽ മതിയാകും. പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

പരീക്ഷ കഴിയുമ്പോൾ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്‌കൂൾ അധികൃതരോട് അഭ്യർഥിക്കും. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.