തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയിൽ ഹാജരാക്കുന്നതിനുമുൻപ് ഇനിമുതൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരേണ്ടതില്ല.
ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണൽ ഡിറ്റെൻഷൻകംപ്രൊഡക്ഷൻ സെൻററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പോലീസ് മേധാവിയും ഡിവൈ.എസ്.പിയും ചേർന്ന് കണ്ടെത്തണം. കെട്ടിടം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഡിവൈ.എസ്.പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈ.എസ്.പിക്ക് അടുത്ത പോലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവർത്തിക്കാൻ അനുമതി നൽകി.
അറസ്റ്റിനുശേഷമുള്ള വൈദ്യപരിശോധനക്കുശേഷം കുറ്റവാളിയെ ഈ കേന്ദ്രത്തിലാണ് ഇനിമുതൽ കൊണ്ടുവരിക. പരമാവധി കുറച്ച് പോലീസ് ഉദ്യോഗസ്ഥർ മാത്രമേ ഈ നടപടികളിൽ പങ്കാളികളാകൂ. ഇത്തരം കേന്ദ്രങ്ങളിൽ ഒരു ജനറൽ ഡയറി സൂക്ഷിക്കും. ഒരു സബ് ഇൻസ്‌പെക്റ്ററെയും നിയോഗിക്കും. കുറ്റവാളിക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഈ കേന്ദ്രത്തിലെ എസ്.ഐക്കും അറസ്റ്റിനും തുടർനടപടികൾക്കും നേതൃത്വം നൽകിയ പോലീസുകാർക്കും മാത്രമേ നിരീക്ഷണത്തിൽ പോകേണ്ടിവരൂ. അറസ്റ്റ് ചെയ്യുമ്പോൾ കുറ്റവാളികളെ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.