തൃശ്ശൂർ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ശേഷം മെയ് 26 ന് പുനരാരംഭിച്ച എസ് എസ് എൽ സി പരീക്ഷകൾ വ്യാഴാഴ്ച അവസാനിച്ചു. കെമിസ്ട്രിയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിച്ചത്. കോവിഡ് 19 പശ്ചാത്തലത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെ മൂന്ന് പരീക്ഷകളാണ് രണ്ട് മാസക്കാലം നടത്താൻ കഴിയാതെ വന്നത്. അൽപ്പം കാത്തിരിക്കേണ്ടി വന്നെങ്കിലും മൂന്ന് പരീക്ഷകളും എളുപ്പമായതിന്റെ ആശ്വാസത്തിലാണ് വിദ്യാർത്ഥികൾ.

259 പരീക്ഷാ കേന്ദ്രങ്ങളിലായി 35,319 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. മാർച്ച് മാസത്തിൽ പൂർത്തിയാക്കിയ ആദ്യഘട്ട പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ മെയ് 18 ന് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് പരീക്ഷ പൂർണ്ണമായി അവസാനിക്കുന്നതിന് മുമ്പ് മൂല്യനിർണയം ആരംഭിച്ചത്.

മെയ് 26ന് പരീക്ഷകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മെയ് 22ന് ക്യാമ്പുകൾ വീണ്ടും നിർത്തിവെച്ചിരുന്നു. ഇപ്പോൾ പൂർത്തിയാക്കിയ പരീക്ഷകളുടേതടക്കം മൂല്യനിർണയം ജൂൺ ഒന്നിന് വീണ്ടും ആരംഭിക്കും. ജില്ലയിൽ നാല് മൂല്യനിർണയ ക്യാമ്പുകളാണുള്ളത്. തൃശൂർ ഗവ മോഡൽ ബോയ്‌സ് സ്‌കൂൾ, ഗവ മോഡൽ ഗേൾസ് സ്‌കൂൾ, എസ് എച്ച് സി ജി എച്ച് ചാലക്കുടി, ഗവ മോഡൽ ഗേൾസ് സ്‌കൂൾ ചാലക്കുടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. സാമൂഹിക അകലം പാലിച്ചാണ് ക്യാമ്പിൽ അധ്യാപകർക്കായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.

ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പരീക്ഷകൾ നാളെയാണ് (മെയ് 30) അവസാനിക്കുക. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷകൾ നടത്തുന്നത്.