രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച  ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നു മെയ് 27 ന് കരിപ്പൂരിലെത്തുകയും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി. ആകെ 59 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 31 പേര്‍ പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലുംമാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.

ഇന്ന് 251 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4555 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4298 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4223 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 257 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

 

 

 

കോവിഡ് 19:
ജില്ലയില്‍ പുതുതായി 536 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (29.05.20) പുതുതായി വന്ന 536 പേര്‍ ഉള്‍പ്പെടെ 7366 പേര്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതുവരെ 29,438 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 102 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 73 പേര്‍ മെഡിക്കല്‍ കോളേജിലും 29 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 14 പേര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് വന്ന 163 പേര്‍ ഉള്‍പ്പെടെ ആകെ 1708 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 582 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 1089 പേര്‍ വീടുകളിലും 37 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 115 പേര്‍ ഗര്‍ഭിണികളാണ്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ പരീക്ഷ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 8 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 125 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. 1987 സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ 6302 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു.