പേരാമ്പ്രയില്‍ സമഗ്ര കാര്‍ഷിക പദ്ധതി നടപ്പാക്കുമെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. പ്രദേശത്തെ പാടശേഖരങ്ങള്‍, തരിശുഭൂമി എന്നിവയെല്ലാം ഉള്‍പ്പെടുത്തി കൃഷിയിറക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര കൃഷി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. അവളപാണ്ടി, കരുവോട് ചിറ, കണ്ടംചിറ, വെളിയന്നൂര്‍ ചല്ലി പാടശേഖരങ്ങള്‍ കൃഷിക്കായി ഉപയോഗിക്കും. പദ്ധതിക്കായി നബാര്‍ഡ് മുഖേന ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കാലവര്‍ഷത്തിനു മുന്നോടിയായി തോടുകളുടെ ആഴം കൂട്ടാനും പ്രദേശത്ത് മത്സ്യക്കൃഷി വ്യാപകമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. കൈവശാവകാശ പ്രശ്‌നം നേരിടുന്ന തരിശായ കൃഷിഭൂമികളുടെ തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ വകുപ്പിന്റെ സഹായം തേടും. യോഗത്തില്‍ കൃഷി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അബ്ദുള്‍ വഹാബ്, അസി.എഞ്ചിനീയര്‍ കെ ഭാസ്‌ക്കരന്‍, അഉഅ ഇന്‍ ചാര്‍ജ് പി സി അബ്ദുള്‍ മജീദ്, കൃഷി ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.