കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി
14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്.
‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉൽപത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകർന്നുമാണ് ക്ലാസ് കൈകാര്യം ചെയ്തത്.
വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുവെന്ന് ക്ലാസിനു ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. അധ്യാപക മനസ് ആസ്വദിച്ചാണ്  ക്ലാസ്സെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സംസ്കൃത കോളേജിലെ ഒറൈസ് ഹാളിൽ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഈ ക്ലാസ് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റുള്ള കോളേജുകളിൽ പ്രത്യേക ലിങ്കിലൂടെയും തത്സമയം കാണാനായി.
അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന്  തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ അതത് കോളേജുകളിലെ അധ്യാപകർ ഓൺലൈനിൽ കൂടി ക്ലാസ്സുകൾ കൈകാര്യം ചെയ്യും. കോളേജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസ്സുകൾ കൈകാര്യം ചെയ്യും.
സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസ്സുകൾ നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ളാസ്സുകൾ വഴി നേരിട്ട് ആശയ സംവാദം നടത്തും.
അധ്യാപകർ നേരിട്ട് കുട്ടികളുമായി ആശയവിനിമയം നടത്തുന്ന ക്ലാസുകളിൽ നിന്ന് ലഭിക്കുന്ന അറിവുമായി താരതമ്യപ്പെടുത്തുമ്പോൾ പരിമിതികൾ ഉണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കാൻ ഈ സമ്പ്രദായം സ്വീകരിക്കേണ്ടതായുണ്ടെന്ന് മന്ത്രി പറഞ്ഞു. കലാലയങ്ങളിൽ നിന്ന് വിജ്ഞാനത്തിനപ്പുറം ചുറ്റുപാടുകളുമായി ഇടപെടാനുള്ള കഴിവും സാമൂഹ്യബോധവും ബഹുസ്വര സംസ്കാരത്തിന്റെ അറിവുമെല്ലാം ലഭിക്കുമായിരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ ക്ലാസുകളിൽ നിന്ന് ലഭിക്കുന്ന അഭിപ്രായവും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായും ചർച്ച നടത്തി ലഭിക്കുന്ന അഭിപ്രായവും പരിഗണിച്ച് കോളേജുകളിൽ തുടർന്നും ക്ലാസുകൾ രാവിലെ 8.30 മുതൽ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം അടിച്ചേൽപിക്കില്ലെന്നും ചർച്ചകളിലൂടെയേ തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.