ചികിത്സയിലുള്ളത് 708 പേർ

ഇതുവരെ രോഗമുക്തി നേടിയവര്‍ 608
ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

കേരളത്തിൽ 57 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കാസർകോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ, പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 27 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-11, കുവൈറ്റ്-10, ഖത്തര്‍-4, സൗദി അറേബ്യ-1, റഷ്യ-1)  28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-19, തമിഴ്‌നാട്-4, കര്‍ണാടക-3, ഡല്‍ഹി-2)  വന്നതാണ്. ഇത് കൂടാതെ ഒരു എയർ ഇന്ത്യ ജീവനകാരനും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചവരിലുണ്ട്.

രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന സുലേഖ ഞായറാഴ്ച  നിര്യാതനായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും തിരുവനന്തപുരം,കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 21,839 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,03,399 പേരും റെയില്‍വേ വഴി 9796 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,36,655 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,39,661 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,38,397 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1264 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2990 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 68,979 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 65,273 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 13,470 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 13,037 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.