ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റർമാർ ഗർഡറുകൾ സ്ഥാപിക്കുന്നതിന് ബോൾട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ് എൻജിനിയർ ഉണ്ണി, എക്‌സിക്യൂട്ടീവ് എൻജിനിയർ നാഷണൽ ഹൈവേ അനിൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം റെയിവേ മേൽപ്പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറുടെ അംഗീകാരം ലഭ്യമായിരുന്നു. തുടർന്ന് പണി ആരംഭിക്കുന്നതിന് മന്ത്രി നിർദ്ദേശം നൽകി. ഗർഡറുകൾ എടുത്തുവയ്ക്കുന്ന തീയതി ഉടൻ തീരുമാനിക്കും. മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കോൺക്രീറ്റ് പ്രവർത്തികൾ നടത്തുന്നതിനും, മഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ ടാറിംഗ് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

അപ്പ്രോച്ച് റോഡുകളുടേയും കളർക്കോട്-കൊമ്മാടി ജംഗ്ഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും ഇതേ കാലയളവിന് മുമ്പായി പൂർത്തീകരിക്കും. കോൺക്രീറ്റിങ് പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കും. തുടർന്ന് മഴ ഒഴിഞ്ഞാൽ ടാറിങ് പൂർത്തിയാക്കാൻ കഴിയും. അതോടൊപ്പം തന്നെ രണ്ടു അപ്രോച്ച് റോഡുകളും പൂർത്തിയാകും. കൊമ്മാടി, കളർ കോട് ജങ്ഷനുകളുടെ വികസനം വേഗത്തിൽ നടക്കുകയാണ്. വലിയ മഴ വന്ന് പണി തടസ്സപ്പെട്ടില്ലെങ്കിൽ നാല് മാസം കൊണ്ട് ബൈപാസിന്റെ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.സെപ്റ്റംബർ അവസാനം എല്ലാ പണികളും തീരാനാണ് സാധ്യതയെന്ന് മന്ത്രി പറഞ്ഞു.