ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നടത്താൻ അനുമതി നൽകി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാഹങ്ങൾ നടത്തുന്നതിനുളള സമയക്രമവും നടപടികളും തീരുമാനിച്ചു. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താം. പുലർച്ചെ 5 മുതൽ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നൽകിയാണ് വിവാഹത്തിന് അനുമതി നൽകുന്നത്.

വിവാഹം നടത്തുന്നതിനുള്ള അഡ്വാൻസ് ബുക്കിങ് ഉടനെ ആരംഭിക്കും. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അതാത് മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിച്ച നോൺ ക്വാറന്റൈൻ – നോൺ ഹിസ്റ്ററി സർട്ടിഫിക്കറ്റുകൾ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്.

വധു വരന്മാർ കൂടെ കൊണ്ടുവരുന്ന ഫോട്ടോ ഗ്രാഫർമാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫർമാരെ ഏർപ്പെടുത്തുന്നതാണ്. വിവാഹം ബുക്ക് ചെയ്യുന്നതിന് കിഴക്കേ നട ബുക്സ് സ്റ്റാളിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ബുക്കിങ് കൗണ്ടർ ആരംഭിക്കും.

വിവാഹങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ കെ വി അബ്ദുൾ ഖാദർ എംഎൽഎ, ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി ആർ ആദിത്യ തുടങ്ങിയവർ പങ്കെടുത്തു.