കൊല്ലം ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചവറ വടക്കുംഭാഗം സ്വദേശി 24 വയസുള്ള യുവാവ് (P78), ചവറ സ്വദേശിയായ 24 വയസുള്ള യുവാവ് ( P 79), വെള്ളിമണ്‍ സ്വദേശിയായ 34 വയസുള്ള സ്ത്രീ ( P 80), വാളകം അമ്പലക്കര സ്വദേശിയായ 27 വയസുള്ള യുവതി ( P 81), മൈനാഗപ്പള്ളി  സ്വദേശി 45 വയസുള്ള യുവാവ് ( P 82), കൊല്ലം  കാവനാട് സ്വദേശിയായ 65 കാരന്‍ ( P 83) മൂന്ന് ദിവസം മുന്‍പ് മരണപ്പെട്ടിരുന്നു. ഒന്നാംതീയതി വീട്ടില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ പൊലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സ്രവപരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ പോസിറ്റീവ് ആയി സ്ഥിരീകരിക്കുകയായിരുന്നു.

കൊല്ലം ചിതറ സ്വദേശിയായ 59 കാരന്‍( P 84), കൊല്ലം ഇടയ്ക്കാട് സ്വദേശിയായ 36 വയസുള്ള യുവാവാണ് P 85. കൊല്ലം ചിതറ സ്വദേശിയായ 22 കാരനാണ്  P 86. കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവാണ് P 87.      P 88 കരുനാഗപ്പള്ളി സ്വദേശിയായ 32 വയസുള്ള യുവാവാണ്.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഇവരില്‍ P 78, P 79, P 80, P 81, P 82, P 85 എന്നിവര്‍ മെയ് 26ന്  കുവൈറ്റില്‍ നിന്നും പുറപ്പെട്ട ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തിയവരാണ്. അവിടെ നിന്നും സ്‌പെഷല്‍ കെ എസ് ആര്‍ ടി സി സര്‍വീസില്‍ എത്തിച്ച ഇവര്‍ ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പരിചരണത്തിനായി പ്രവേശിപ്പിച്ചു. P 84 ദുബായ് ഫ്‌ലൈറ്റിലും, P 86 അബുദാബി ഫ്‌ലൈറ്റിലും യാത്ര ചെയ്തവര്‍ ആണ്. P 87 സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതായാണ് പ്രാഥമിക നിഗമനം, P 88 മഹാരാഷ്ട്രയില്‍ നിന്നും  എത്തിയ ആളാണ്.

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു


കൊല്ലം കോര്‍പ്പറേഷനിലെ 34 മുതല്‍ 41 വരെയുള്ള ഡിവിഷനുകളും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും ദുരന്ത നിവാരണ നിയമ പ്രകാരവും ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 144 വകുപ്പ് പ്രകാരവും കോവിഡ് 19 കണ്ടെയിന്‍മെന്റ് സോണായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.

നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 20 മുതല്‍ 23 വരെയുള്ള വാര്‍ഡുകളിലും പന്മന ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 12-ാം വാര്‍ഡിലും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 15, 17 വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരും. കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച് ദുരന്ത നിവാരണ നിയമപ്രകാരവും 144 വകുപ്പ് പ്രകാരവും ഏര്‍പ്പെടുത്തിയിട്ടുള്ള താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ തുടരും.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്നു പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്. വഴിയോര കച്ചവടം, ചായക്കടകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ പ്രവര്‍ത്തിക്കാം. പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനത്തിന് അന്യസംസ്ഥാന തൊഴിലാളികളെ അനുവദിക്കരുത്. വീടുകള്‍ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കര്‍ശനമായും നിരോധിച്ചു.