ആലപ്പുഴ :കോവിഡ് കാലത്തു സാനിറ്റൈസര്‍ നിര്‍മാണത്തിലടക്കം അവശ്യമരുന്നുകളുടെ നിര്‍മാണത്തില്‍ കെ എസ് ഡി പി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കലവൂര്‍ ഉള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളുടെ ഉത്്പാദനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. നിലവില്‍ കരള്‍മാറ്റ ശസ്ത്രക്രിയയുടെ മരുന്ന് ഉത്്പാദനത്തിന് പുറമെ ഓങ്കോളജി പാര്‍ക്ക് വരുന്നതോടു കൂടി കാന്‍സറിനുള്ള മരുന്ന് ഉത്്പാദനവും കെ എസ്ഡിപിയില്‍ ആരംഭിക്കും. ഇതോടെ കെ എസ് ഡി പി പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഓങ്കോളജി ലാബിന് 105 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആവശ്യമരുന്നുകള്‍ കണ്ടെത്തി ആ മരുന്നുകളുടെ ഉത്്പാദന ശേഷി വര്‍ധിപ്പിച്ചു വിലക്കുറവോടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കെ എസ് ഡി പി യുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് തുടങ്ങുന്നതിനായി ശ്രീചിത്ര, എന്‍ ഐ ടി, എന്‍ പി ഓ യെല്‍ എന്നിവയുമായി ഇതിനോടകം ധാരണാ പത്രം ഒപ്പിട്ടിട്ടുണ്ട്. കെ എസ് ഡി പി യില്‍ വെച്ച് നടന്ന അവലോകന യോഗത്തില്‍ കെ എസ് ഡി പി ഡയറക്ടര്‍ സി ബി ചന്ദ്രബാബു, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ എസ് ഡി പി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അവലോകനയോഗത്തിന് ശേഷം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി. എം തോമസ് ഐസക്കിനോടൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറി, നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് എന്നിവ സന്ദര്‍ശിച്ചു മരുന്നുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മന്ത്രി ഇ പി ജയരാജന്‍ വിലയിരുത്തി.