ആലപ്പുഴ: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ തൊഴിലാളികൾക്ക് കുടിശ്ശികയുള്ള മാർച്ച്, ഏപ്രിൽ, മെയ് മാസത്തെ ശമ്പളം സര്‍ക്കാര്‍ പണം കണ്ടെത്തി ഈ മാസം തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഓട്ടോകാസ്റ്റ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഒപ്പമുണ്ടായി. ഓട്ടോ കാസ്റ്റിലെ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രി ഇ.പി.ജയരാജനും മന്ത്രി തോമസ് ഐസക്കും ഏറെ നേരം ചർച്ചയും നടത്തി. കമ്പനി വലിയ നഷ്ടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.
കമ്പനിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനേജ് മെന്റ് പ്രതിനിധി, യൂണിയന്‍ പ്രതിനിധി, സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ ഉൾപ്പെടുന്ന സമിതിയെ നിശ്ചയിക്കുമെന്ന് മന്ത്രി പറഞ്ഞു. സമിതി രണ്ടുമാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ഇന്നുവരെയുള്ള ആനുകൂല്യങ്ങൾ നൽകി തൊഴിലാളികളെ നിലനിർത്തി മുന്നോട്ടു പോകുന്നതിനുള്ള പദ്ധതിയാണ് റിപ്പോർട്ടിൽ ആവശ്യപ്പെടുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി . കെഎസ്ഇബിയുടെ കുടിശിക സംബന്ധിച്ച് ഒരു വട്ടം കൂടി അവരുടമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിനായി മുഴുവൻ സമയം പ്രവര്‍ത്തിക്കുന്ന എം ഡിയെ ഒരു മാസത്തിനകം നിയമിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. കമ്പനിയും തൊഴിലാളി യൂണിയനുകളും ചേർന്ന് ഉൽപ്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ചർച്ചയിൽ പറഞ്ഞു. നാല്‍പ്പതി കോടി രൂപയോളം സര്‍ക്കാര്‍ ഓട്ടോകാസ്റ്റിന് നല്‍കിയിട്ടുണ്ട്. ഒരു മാസം 500 മെട്രിക് ടൺ എന്ന ഉൽപ്പാദനം ലക്ഷ്യം കൈവരിക്കണം. എന്നാൽ ഇപ്പോൾ 170 മെട്രിക് ടൺ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്. 400 മെട്രിക് ടണ്ണെങ്കിലും ആക്കുന്നതിനുള്ള കാര്യപരിപാടികൾ ആലോചിച്ച് യൂണിയനുകൾ സമീപിക്കാന്‍ മന്ത്രി തോമസ് ഐസക് നിര്‍ദ്ദേശിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നല്‍കുന്ന വിഷയത്തിൽ സർക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോഗി നിർമാണത്തിന് ആവശ്യമായ യന്ത്രങ്ങൾ വാങ്ങിയ ഇനത്തില്‍ നൽകാനുള്ള കുടിശ്ശിക നികത്തുന്നതിന് വഴി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി ഓട്ടോകാസ്റ്റ് ആരംഭിക്കുന്ന 4 മെഷീനുകൾ പ്രവർത്തനക്ഷമമാകുന്ന നടപടി വേഗത്തില്‍ നടക്കുന്നതായി എം.ഡി എസ്.ശ്യാമള പറഞ്ഞു. റെയിൽവേ ഡിസൈൻ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ നാല് ഘട്ടങ്ങളായി നല്‍കേണ്ട അനുമതികള്‍ ഓട്ടോകാസ്റ്റിന് ലഭിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ഒരു കമ്പനിക്ക് ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്നത് വലിയ കാര്യമാണ്. ഇത് കൂടാതെ നോർത്ത് റെയിൽവേയില്‍ നിന്ന് അഞ്ചു ബോഗികൾ നിർമ്മിക്കുന്നതിനുള്ള ഡെവലപ്മെൻറ് ഓർഡർ ലഭിച്ചുകഴിഞ്ഞു. കോവി‍ഡ് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ഇത് ലഭിച്ചതെന്നും ശ്യാമള ചൂണ്ടിക്കാട്ടി.