മലപ്പുറം ജില്ലയില്‍ 14 പേര്‍ക്ക് കൂടി തിങ്കളാഴ്ച (ജൂണ്‍ എട്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബംഗളുരുവില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ഒരു തിരുവനന്തപുരം സ്വദേശിക്കും ഒരു ആലപ്പുഴ സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ ആതവനാട് മാട്ടുമ്മല്‍ സ്വദേശി 34 കാരന്‍, തിരുനാവായ അനന്താവൂര്‍ സ്വദേശിനി ഗര്‍ഭിണിയായ 29 വയസുകാരി, മെയ് 21 ന് ഖത്തറില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ ചാലിയാര്‍ മൈലാടി എരഞ്ഞിമങ്ങാട് സ്വദേശി 32 കാരന്‍, മെയ് 28 ന് സലാലയില്‍ നിന്ന് കണ്ണൂര്‍ വഴി നാട്ടിലെത്തിയ വളവന്നൂര്‍ ചാലിബസാര്‍ സ്വദേശി 35 കാരന്‍, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കീഴാറ്റൂര്‍ പട്ടിക്കാട് ചുങ്കം സ്വദേശിനി ആറ് വയസുകാരി, 27 ന് തന്നെ ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശി ഗര്‍ഭിണിയായ 26 വയസുകാരി, മെയ് 29 ന് ദുബായില്‍ നിന്ന് കൊച്ചിവഴി ജില്ലയിലെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി ഗര്‍ഭിണിയായ 29 വയസുകാരി, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മൂര്‍ക്കനാട് വടക്കുംപുറം സ്വദേശി 38 കാരന്‍, ജൂണ്‍ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ മങ്കട കൂട്ടില്‍ സ്വദേശി 41 കാരന്‍, ജൂണ്‍ മൂന്നിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ അനന്താവൂര്‍ ചേരൂലാല്‍ സ്വദേശി 47 കാരന്‍, ജൂണ്‍ നാലിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തിരൂര്‍ കോട്ടുക്കല്ലിങ്ങല്‍ സ്വദേശി 33 കാരന്‍, ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി 24 കാരന്‍, ബംഗളുരുവില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 19ന് തിരിച്ചെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 22 കാരന്‍, ചെന്നൈയില്‍ നിന്ന് സ്വകാര്യ ബസില്‍ ജൂണ്‍ രണ്ടിന് എത്തിയ പെരുവെള്ളൂര്‍ പറമ്പില്‍പീടിക സ്വദേശി 22 കാരന്‍ എന്നിവര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇവരെക്കൂടാതെ ജൂണ്‍ മൂന്നിന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരുവനന്തപുരം പുലിയൂര്‍കോണം സ്വദേശി 56 കാരന്‍, ആലപ്പുഴ കുമാരപുരം സ്വദേശി 50 വയസുകാരന്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍  വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 831 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,769 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച
(ജൂണ്‍ എട്ട്) 831 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,769 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 350 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 344 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരുമാണ് ചികിത്സയിലുള്ളത്. 11,069 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,350 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 163 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 163 പേരാണ്  നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും തൃശൂര്‍, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 224 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,433 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 692 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കോവിഡ് ഭേദമായി ഏഴ് പേര്‍ ആശുപത്രി വിട്ടു

വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് 19 ഭേദമായ ഏഴ്  പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച (ജൂണ്‍ എട്ട്) വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തി കോവിഡ് 19 സ്ഥിരീകരിച്ച  ഇവര്‍  പൂര്‍ണ ആരോഗ്യം വീണ്ടെടുത്താണ് ആശുപത്രി വിട്ടത്.

മെയ് 14 ന് മുംബൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ തെന്നല മേലേവീട്ടില്‍ അബൂബക്കര്‍ സിദ്ധീഖ് (36),  ബംഗളൂരുവില്‍ നിന്ന് മെയ് 14 ന് നാട്ടിലെത്തിയ ഒഴൂര്‍  ഓമച്ചപ്പുഴ സ്വദേശി അബ്ദു (52), മെയ് 13ന് കുവൈറ്റില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി നിസാര്‍ (29), മാലിദ്വീപില്‍  നിന്ന് കപ്പല്‍ മാര്‍ഗം മെയ് 12ന് കൊച്ചിയില്‍ എത്തിയ വര്‍ഗീസ് കോശി (46), മെയ് 14ന് ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി വിജേഷ് (37), ചെന്നൈയില്‍ നിന്ന് മെയ് 12ന് നാട്ടിലെത്തിയ താനൂര്‍ സ്വദേശി പ്രഭാകരന്‍ (48), ചെന്നൈയില്‍ നിന്ന് മെയ് ഏഴിന് വീട്ടിലെത്തിയ ചേലേമ്പ്ര കൊളക്കാട്ട്ചാലി സ്വദേശി അബ്ദുല്‍ ഖാദര്‍ (37) എന്നിവരാണ് രോഗമുക്തരായത്. പ്രത്യേക ആംബുലന്‍സുകളിലാണ് ആരോഗ്യ വകുപ്പ് ഇവരെ വീടുകളില്‍ എത്തിച്ചത്. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം ഏഴ്  പേരും പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.