ആലപ്പുഴ: കോവിഡ് പശ്ചാത്തലത്തില്‍ ക്‌ളാസുകള്‍ ഓണ്‍ലൈനിലായതോടെ ജില്ലയിലെ കുട്ടികളുടെ പഠനം ഉറപ്പുവരുത്തുന്നതിനായി  മികച്ച സംവിധാനങ്ങള്‍ ഒരുക്കി ആലപ്പുഴ ജില്ല. റഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോള്‍  ജില്ലയിലുടനീളം 186  പഠന കേന്ദ്രങ്ങള്‍ ആണ് തയ്യാറായത്. ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും സൗകര്യങ്ങള്‍ സുസജ്ജമാക്കാന്‍ മുന്‍കൈയെടുക്കുന്നു. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ , സന്നദ്ധസംഘടനകള്‍, വ്യവസായികള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ്  ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ടി.വി. ഉള്‍പ്പടെയുള്ള ഭൗതിക സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കുന്നത്.

കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന  സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍  ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.  കസ്തൂര്‍ബാ വായനശാല മാരാരിക്കുളം, കലാലയ വായനശാല തുമ്പോളി,  യൂണിവേഴ്‌സല്‍ വായനശാല തുമ്പോളി എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. വായനശാലകളിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ കളക്ടര്‍ കുട്ടികള്‍ക്കായി കുടിവെള്ള സംവിധാനം,  സാനിറ്റൈസര്‍ തുടങ്ങിയവ ഉറപ്പാക്കണമെന്നും, സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും വായനശാല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസം പുതിയതലത്തിലേക്ക പ്രവേശിക്കുമ്പോള്‍്  എല്ലാവര്‍ക്കും ഈ സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നും ഒരു കുട്ടിക്ക് പോലും സൗകര്യമില്ലായ്മയുടെ പേരില്‍ പഠനം നഷ്ടപ്പെടരുതെന്നും ഉറപ്പാക്കാനാണ് പഠനകേന്ദ്രങ്ങള്‍ ഒരുക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വിക്‌ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ കാണുവാനുള്ള ടിവി, കേബിള്‍ കണക്ഷന്‍, മേശ, കസേര, കുടിവെള്ള സംവിധാനം, സാനിറ്റൈസര്‍ തുടങ്ങിയവയെല്ലാം പഠന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പഠന കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ മേല്‍നോട്ടം അതത് സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്കാണ്, കുട്ടികള്‍ക്ക് പഠിക്കാനാവശ്യമായ  സഹായങ്ങള്‍ നല്കുന്നതിനു പുറമെ അതത് ദിവസത്തെ ടൈംടേബിളും ഈ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.  പഠന കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. ജില്ലാതലത്തില്‍ ഡി. ഡി. ഇയും ഉപജില്ലാ തലത്തില്‍ ഡി. ഇ.ഒ, എ.ഇ.ഒമാരും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമായി ഉപയോഗപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. സെന്ററിലെ പവര്‍ സപ്ലൈ, കേബിള്‍ കണക്ഷന്‍, ഫാന്‍, കസേര, മേശ  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തും. പഠന കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കേണ്ട ചുമതല അതത് പ്രഥമ അധ്യാപകര്‍ക്കാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ കണക്കെടുപ്പില്‍ ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാതിരുന്നത് 3386 കുട്ടികള്‍ക്കായിരുന്നു. എന്നാല്‍ വിവിധ വകുപ്പുകളുടെയും ഐ.ടി.അറ്റ് സ്‌കൂളിന്റെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും  സഹായത്തോടെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ സൗകര്യം ഇതിനകം ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അവശേഷിക്കുന്ന 2385 കുട്ടികള്‍ക്ക് ജില്ലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനുള്ള സൗകര്യമില്ലെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരത്തെ ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് 186 പഠന കേന്ദ്രങ്ങള്‍ ഒരുക്കിയത്.  ജില്ലയിലെ വിവിധയിടങ്ങളിലായി ലൈബ്രറികള്‍, ബി.ആര്‍.സി സെന്ററുകള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍. സി.ആര്‍.സി ഹാള്‍,  കൃഷിഭവന്‍ ഹാള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്കായുള്ള ഇടം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 87 എണ്ണം ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ചാണ് ഒരുക്കിയത്.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍, സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസര്‍ എം.ഷുക്കൂര്‍ ,  സമഗ്ര ശിക്ഷ കേരള ബ്ലോക്ക്  പ്രോഗ്രാം  കോഓര്‍ഡിനേറ്റര്‍ ഷാജി മഞ്ജരി എന്നിവരും  ഓണ്‍ലൈന്‍ പഠന കേന്ദ്രസന്ദര്‍ശനത്തില്‍ കളക്ടറെ അനുഗമിച്ചു.