കണ്ണൂർ ജില്ലയില്‍ നാല് പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മാടായി സ്വദേശി 20കാരി, ജൂണ്‍ 13ന് ദുബൈയില്‍ നിന്ന് എഫ്സെഡ് 4717 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 4 വയസുകാരന്‍, 9 വയസുകാരന്‍,  കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് കെയു 1373 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 30കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 324 ആയി. ഇതില്‍ 204 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ നാലു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 29കാരന്‍, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശിയായ 37കാരി, അഞ്ചരക്കണ്ടി സ്വദേശി 42കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശിയായ 62കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 14090 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും വീടുകളില്‍ 13893 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11369 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11062 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10414 എണ്ണം നെഗറ്റീവാണ്. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.