ഏഴ് പേര്‍ക്ക് പട്ടയം
ജില്ലാതല റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി ഏഴ് പേര്‍ക്ക് പട്ടയവും 23 പേര്‍ക്ക് മുഖ്യമന്ത്രിയു െദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും വിതരണം ചെയ്തു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദിനാഘോഷം മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ഭൂപരിഷ്‌കരണ നടപടികളില്‍ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് മേയര്‍ പറഞ്ഞു. സാമൂഹ്യനീതി ഉറപ്പാക്കുന്നതരത്തില്‍ പരിഷ്‌കരണങ്ങള്‍ തുടരേണ്ടതുണ്ട്. ഭൂമിയും വീടുമില്ലാത്തവരുടേതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമം റവന്യൂ സംവിധാനത്തില്‍ നിന്നുണ്ടാകണമെന്ന് മേയര്‍ പറഞ്ഞു. ഓഫീസുകളിലെത്തുന്നവരോട് സൗഹൃദത്തോടെ പെരുമാറാന്‍ എല്ലാ ഉദേ്യാഗസ്ഥരും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു.
ഭൂമി സംബന്ധമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 26 കേസുകളില്‍  ദിനാഘോഷത്തിന്റെ ഭാഗമായി പരിഹാര നടപടികള്‍ സ്വീകരിച്ചു. പട്ടയം ലഭിച്ചവരില്‍ കല്ലുവാതുക്കല്‍ ഹരിജന്‍ കോളനിയിലെ അഞ്ച് കുടുംബങ്ങളും ഉള്‍പ്പെടും.
യോഗത്തില്‍ എ.ഡി.എം കെ.ടി. വര്‍ഗീസ് പണിക്കര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.ആര്‍. ഗോപാലകൃഷ്ണന്‍, ബി. ശശികുമാര്‍, ഹൂസൂര്‍ ശിരസ്തദാര്‍ എ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിനാഘോഷ പരിപാടികള്‍ക്ക് റവന്യൂ  ഇന്‍സ്‌പെക്ഷന്‍ വിജിലന്‍സ് സീനിയര്‍ സൂപ്രണ്ട് കെ. അംബികാകുമാരി, ജൂനിയര്‍ സൂപ്രണ്ടുമാരായ ജി. വിനോദ്കുമാര്‍, ഗോപാലകൃഷ്ണപിള്ള, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജി. രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.