ഒരാള്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവുടെ എണ്ണം 201 ആയി.

ഇതില്‍ നൂറ് പേര്‍ രോഗമുക്തി നേടി. നൂറ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ 95 പേരും കോഴിക്കോട് രണ്ടുപേരും, തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. തവിഞ്ഞാല്‍ സ്വദേശിയായ 37 കാരിയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

രോഗം സ്ഥിരീകരിച്ചവര്‍:

ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്നെത്തി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന കുറുക്കന്‍മൂല സ്വദേശിനിയായ 24- കാരി,  ജൂണ്‍ 25 ന് സൗദി അറേബ്യയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പൊഴുതന സ്വദേശിയായ 37- കാരന്‍, ജൂലൈ 9 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ  23- കാരന്‍, ജൂലൈ  13 ന് ബാംഗ്ലൂരില്‍നിന്നെത്തിയ എടവക സ്വദേശിയായ 32- കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

360 പേര്‍ പുതുതായി നിരീക്ഷണത്തില്‍
ജില്ലയില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 360 പേര്‍ പുതുതായി നിരീക്ഷണത്തിലായി. 267 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3677 പേരാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 11649 സാമ്പിളുകളില്‍ 9680 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 9483 നെഗറ്റീവും 201 പോസിറ്റീവുമാണ്.

ക്വാറന്റീന്‍ ലംഘിച്ചാല്‍ കടുത്ത നടപടി

കോവിഡ് -19 മാനദണ്ഡങ്ങള്‍ പ്രകാരമുളള ക്വാറന്റീന്‍ കാലയളവ് ലംഘിക്കുന്നവര്‍ക്കെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ക്വാറന്റീന്‍ ലംഘനം നടത്തിയ 84 പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിണ്ട്.

5 ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റിന്‍ ലംഘനവും 79 ഹോം ക്വാറന്റീന്‍ ലംഘനവും ഉള്‍പ്പെടും. നിലവില്‍ പതിനാല് ദിവസം ഹോം ക്വാറന്റീനും അടുത്ത പതിനാല് ദിവസം നിയന്ത്രിതമായ തോതിലുളള സഞ്ചാര അനുമതിയുമാണ് ഉളളത്.പതിനാല് ദിവസത്തിന് ശേഷം വളരെ അടിയന്തര കാര്യങ്ങള്‍ക്കായി പുറത്ത് പോകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ അക്കാര്യം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.