കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്‍റെ ഭാഗമായാണ് പായിപ്പാട് ഗ്രാമപഞ്ചായത്ത് മേഖല ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ജൂലൈ 23ന് വരെ പായിപ്പാട്ട് ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരായ 44 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുതിയ ക്ലസ്റ്ററായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

പായിപ്പാട് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആന്‍റിജന്‍ പരിശോധന തുടരുകയാണ്. പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിനും ഡി.ഡി.എം.എ യോഗം തീരുമാനമെടുത്തു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി കോ-ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ സപ്ലൈ ഓഫീസര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.