9092 പരിശോധനകൾ പൂർത്തിയാക്കി

കേരളീയ ആരോഗ്യ സംസ്‌കാരത്തിന്റെ മാറ്റങ്ങളുടെ പ്രതീകമായി ഇ സഞ്ജീവനി മാറുന്നു. 9092 പരിശോധനകൾ ഇതുവരെ ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ കേരളത്തിൽ പൂർത്തിയാക്കി.

കോവിഡ് പകർച്ച വ്യാധിക്കാലത്ത് വ്യക്തികൾ കൂടുതലായി ഇ സഞ്ജീവനി സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കായുള്ള പതിവ് കൺസൾട്ടേഷനുകൾക്കായി സർക്കാർ ടെലിമെഡിസിൻ സംരംഭമായ ഇ സഞ്ജീവനിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

കേരളത്തിലെ ആതുരശുശ്രൂഷ രംഗത്തെ മികച്ച പൊതുമേഖല ആരോഗ്യസ്ഥാപനങ്ങളും പ്രഗത്ഭരായ ഡോക്ടർമാരും ഇ സഞ്ജീവനിയുമായി സഹകരിച്ചു ഓൺലൈൻ കൺസൾട്ടേഷനുകൾക്കു തുടക്കമിട്ടിട്ടുണ്ട്. ഇംഹാൻസ്, കോഴിക്കോട്, മലബാർ ക്യാൻസർ സെൻറർ തലശ്ശേരി, കൊച്ചിൻ ക്യാൻസർ സെന്റർ, ആർ.സി.സി തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് എന്നീ സ്ഥാപനങ്ങൾ ഇവയിൽ ചിലതാണ്. കൂടാതെ ഈ സേവനങ്ങൾ പൊതുജനങ്ങൾ കൂടുതലായി ഉപയോഗിച്ചതിന്റെ ഫലമായി ദേശീയതലത്തിൽ തന്നെ കേരളം ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.

ഇ-സഞ്ജീവനി വഴി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ എല്ലാദിവസവും സ്ഥിരമായി നടത്തുന്ന കൺസൾട്ടേഷനുകൾ തുടർന്നും  ഉണ്ടായിരിക്കും. പ്രമേഹ രോഗികൾക്കായി ഇന്ത്യൻ ഇന്സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്സ് തിരുവനന്തപുരം എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ നാലുവരെ കൺസൾട്ടേഷനുകൾ നടത്തും.

കുട്ടികൾക്കുള്ള പ്രത്യേക മാനസികാരോഗ്യ ക്ലിനിക്കുകൾ ഇംഹാൻസ് കോഴിക്കോട് എല്ലാ ചൊവ്വാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെ ഇ സഞ്ജീവനിയുമായി ചേർന്ന് നടത്തും.
മുതിർന്നവർക്കുള്ള മാനസികാരോഗ്യ ക്ലിനിക്കുകൾ ഇംഹാൻസ് കോഴിക്കോട് എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെ  നടത്തും.

എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് മൂന്നുമുതൽ നാലുവരെ അർബുദ ചികിത്സാ ക്ലിനിക്കുകൾ മലബാർ ക്യാൻസർ സെന്റർ തലശ്ശേരി നൽകും. കൊച്ചിൻ ക്യാൻസർ സെന്റർ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ 12 വരെയുള്ള സമയം ഇ സഞ്ജീവനിയുമായി ചേർന്ന്  ഓൺലൈൻ ചികിത്സക്കായി വിനിയോഗിക്കും.

റീജിണൽ ക്യാൻസർ സെന്റൈർ തിരുവനന്തപുരം ചൊവ്വ വെള്ളി ദിവസങ്ങളിൽ 2 മുതൽ 3 വരെ അര്ബുദ ചികിത്സ ഇ സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ നല്കുെന്നതായിരിക്കും.
മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി, കുട്ടികൾക്കുള്ള ക്യാൻസർ ചികിത്സ ക്ലിനിക്കുകൾ തുടങ്ങി വിവിധ ക്യാൻസർ ചികിത്സാ വിഭാഗങ്ങൾ ഇ സഞ്ജീവനിയിലൂടെ ഇത്തരത്തിൽ പ്രവർത്തിക്കും.

ഇ സഞ്ജീവനി സേവനങ്ങൾ പരിശോധിച്ചാൽ കേരളത്തിലെ പരമാവധി വെയിറ്റിങ്ങ് ടൈം നാലു മിനിറ്റ് 25 സെക്കന്റാണ്. ഓരോ വ്യക്തിക്കും ചികിത്സക്കായും വിശദപരിശോധനകൾക്കായും എടുക്കുന്ന ശരാശരി സമയം എട്ടു മിനിട്ട് 45 സെക്കന്റാണ്.  കോവിഡ് പശ്ചാത്തലത്തിൽ ഇ സഞ്ജീവനി സേവനങ്ങൾ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

അതുവഴി സി.എഫ്.എൽ.ടി.സികൾക്ക് വിദഗ്ധാഭിപ്രായങ്ങൾക്കും  നിർദേശങ്ങൾക്കുമായി അനുബന്ധ കോവിഡ് ചികിത്സ കേന്ദ്രങ്ങളുമായി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ബന്ധപ്പെടാനാകും. ഡോക്ടർമാർക്ക് മാത്രമായി പരസ്പരം ബന്ധപ്പെടാവുന്ന ഇ സഞ്ജീവനി സി.എഫ്.എൽ.ടി.സി പ്ലാറ്റ്ഫോം ഉപയോഗത്തിലൂടെ റഫറൽ സർവീസുകൾ വളരെ കാര്യക്ഷമമായി നടത്താനാകും.

തിരുവനന്തപുരത്തിൽ ഇത്തരത്തിൽ ആദ്യ പരിശീലന പരിപാടികൾ പൂർത്തിയാക്കി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും അനുബന്ധ സി.എഫ്.എൽ.ടി.സികളിലേക്ക് ഇ സഞ്ജീവനിയിലൂടെ സേവനം വ്യാപിപ്പിച്ചു. മറ്റു ജില്ലകളിലും ഇ സഞ്ജീവനി സി.എഫ്.എൽ.ടി.സി പരിശീലന പരിപാടികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സി.എഫ്.എൽ.ടി.സികളിൽ ഇൻറർനെറ്റ് സൗകര്യവും ലാപ്ടോപ്/കംപ്യൂട്ടർ ലഭ്യമാകുന്ന മുറയ്ക്ക് സേവനം ലഭ്യമാകും.

മാറിയ ആരോഗ്യ സംസ്‌കാരത്തിന്റെ പതാകവാഹകരാകാനും ആശുപത്രിസന്ദർശനങ്ങൾ പരമാവധി ഒഴിവാക്കാനും ഇ സഞ്ജീവനി സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.