നമസ്‌കാരത്തിന് കോവിഡ് മാനദണ്ഡം പാലിക്കണം

ത്യാഗത്തിന്റെ, സമർപ്പണത്തിന്റെ, മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുൽ അസ്ഹ നമുക്കു നൽകുന്നതെന്നും ഈ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കർമങ്ങൾ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്‌കാരം നിർവഹിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളിൽ ഇത്തവണയും നമസ്‌കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.