* വള്ളക്കടവ് ‘ഗ്രീൻ പാർക്കി’ന്റെ ഉദ്ഘാടനം നിർവഹിച്ചു

വ്യക്തിശുചിത്വത്തിൽ മാത്രമല്ല, നാടാകെ മാലിന്യമുക്തമാക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. വള്ളക്കടവ് എൻ.എസ് ഡിപ്പോ ജംഗ്ഷനിൽ മാലിന്യം ഒഴിവാക്കി സജ്ജീകരിച്ച ‘ഗ്രീൻ പാർക്കി’ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വെള്ളവും, മണ്ണും, വായുവും മലിനമാകുന്നതുകൊണ്ടാണ് മുമ്പൊന്നുമില്ലാത്ത പകർച്ചവ്യാധികൾ വ്യാപിക്കുന്നത്. ഒരു പ്രദേശത്ത് മാലിന്യം കെട്ടിക്കിടന്നാൽ അവിടം മാത്രമല്ല മലിനമാകുന്നത്. വായു അശുദ്ധമാകും, മാലിന്യം കൂടുമ്പോൾ മണ്ണും വെള്ളവുമൊക്കെ മോശമാകും.
മാലിന്യനിക്ഷേപത്തിലൂടെ മലിനമായിരുന്ന ഈ ഗ്രൗണ്ട് വൃത്തിയാക്കി പാർക്ക് നിർമിക്കാൻ സഹായം നൽകിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി സാമൂഹ്യപ്രതിബദ്ധതയുടെ ഉദാഹരണമാണ്. നാട്ടുകാർക്ക് നല്ല രീതിയിൽ ഉപയോഗിക്കാവുന്ന കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. നാടിനാകെ ഗുണം ലഭിക്കുന്നതിനൊപ്പം, മാലിന്യം തേടി പക്ഷികൾ വരുമ്പോൾ വിമാനങ്ങൾക്കുണ്ടാകുന്ന അപകട സാധ്യതയും ഒഴിവാക്കാനാകും.
പുതുതായി സ്ഥാപിച്ച ഏറോബിക് ബിന്നുകൾ നല്ലരീതിയിൽ മാലിന്യസംസ്‌കരണത്തിന് ഉപയോഗിക്കാം എന്ന് തെളിയിക്കപ്പെട്ടതാണ്. ഇവ മാതൃകാപരമായി പ്രവർത്തിപ്പിക്കാനും പാർക്ക് എല്ലാകാലവും സംരക്ഷിക്കാനുമാണ് കോർപറേഷനെ ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡോ. ശശി തരൂർ എം.പി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായി. മേയർ വി.കെ. പ്രശാന്ത് പാർക്കിന്റെ താക്കോൽ ഏറ്റുവാങ്ങി.
കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, വാർഡ് കൗൺസിലർ ഷാജിതാ നാസർ തുടങ്ങിയവർ സംബന്ധിച്ചു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജിയണൽ ഡയറക്ടർ എസ്. ശ്രീകുമാർ സ്വാഗതവും വിമാനത്താവള ഡയറക്ടർ ജോർജ് ജി. തരകൻ നന്ദിയും പറഞ്ഞു.
വിമാനത്താവളത്തോടു ചേർന്ന് മാലിന്യകേന്ദ്രമായി കിടന്ന പ്രദേശം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ഉപയോഗിച്ചാണ് വൃത്തിയാക്കി പാർക്കും ഏറോബിക് ബിന്നും ഇ-ടോയ്‌ലെറ്റും സ്ഥാപിച്ചത്. 4000 ചതുരശ്ര അടി സ്ഥലത്ത് കുട്ടികളുടെ പാർക്ക്, കളിക്കോപ്പുകൾ, ചുറ്റും വിശാലമായ നടപ്പാത എന്നിവയുണ്ട്. പാർക്കിന്റെയും ബിന്നിന്റെയും പരിപാലന ചുമതല കോർപറേഷനാണ്. ഏറോബിക് ബിന്നിലേക്ക് മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും പ്രത്യേക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.