കൊല്ലം ജില്ലയില്‍ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും 62 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി. ആഗസ്റ്റ് ആറിന് മാത്രം 53.14 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.

കൊല്ലം താലൂക്കില്‍ രണ്ട് ദിവസങ്ങളിലായി  മൂന്ന് ലക്ഷം രൂപയുടെ നഷ്ടങ്ങളുണ്ടായത്. കുന്നത്തൂര്‍ താലൂക്കിലാണ് മഴ ഇന്നലെ കൂടുതല്‍ നാശം വിതച്ചത്. കുന്നത്തൂരിലെ  മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, പോരുവഴി, കുന്നത്തൂര്‍ വില്ലേജുകളിലെ ഒന്‍പത് വീടുകള്‍ ഭാഗികമായി തകരുകയും 2,30,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.  മണ്‍ട്രോതുരുത്ത്, ഈസ്റ്റ് കല്ലട, കിഴക്കേ കല്ലട, പള്ളിമണ്‍, വെളിച്ചിക്കാല, ഇളവൂര്‍, കുളപ്പാടം, മയ്യനാട് വില്ലേജുകളിലായി 10 വീടുകള്‍ ഭാഗികമായി തകരുകയും ഇന്നലെ മാത്രം 1,70,000 രൂപയുടെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു.

പത്തനാപുരം താലൂക്കില്‍ വെള്ളിയാഴ്ച വിളക്കുടി, പിറവന്തൂര്‍, തലവൂര്‍, പുന്നല വില്ലേജുകളില്‍ അഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 1,80,000 രൂപയുടെ നഷ്ടമുണ്ടായി.

കൊട്ടാരക്കര താലൂക്കില്‍ ഇന്നലെ കുളത്തൂപ്പുഴ വില്ലേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്ന് 1,78,000 രൂപയുടെ നഷ്ടം കണക്കാക്കി. കരുനാഗപ്പളി താലൂക്കില്‍ ഇന്നലെ അഞ്ച് വില്ലേജുകളില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നതുള്‍പ്പടെ ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പുനലൂര്‍ താലൂക്കില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്ന്  84,000 രൂപയുടെ നഷ്ടമുണ്ടായി.