തൃശ്ശൂർ: എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി.
കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തിൽ അഴീക്കോട് ലൈറ്റ് ഹൗസ്, എറിയാട് ചന്ത, മണപാട്ടുചാൽ, ചേരമാൻ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തിൽ കാര, വാക്കടപ്പുറം, തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ, അഞ്ചങ്ങാടി എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്. രാവിലെ മുതൽ വൻ തിരമാലകൾ ഉയർന്നു മൂന്ന് മീറ്ററിലേറെയാണ് തിരമാല ഉയർന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. അര കിലോ മീറ്റർ ദൂരത്തോളം കരയിലേക്ക് കടലെത്തി.
എറിയാട് പഞ്ചായത്തിലെ ഒന്ന്, 20, 22, 23 വാർഡുകൾ എടവിലങ്ങ് പഞ്ചായത്തിലെ 12,13,14 വാർഡുകളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. എടവിലങ്ങ് പുതിയ റോഡിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വീണു. ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് കടൽക്ഷോഭം മൂലം ജനം ദുരിതത്തിലാകുന്നത്. കൂളിമുട്ടം വില്ലേജിൽ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വല്ലാർവട്ടത്ത് സുദേവൻ, മുല്ലങ്ങത്ത് ചന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. അഴീക്കോട് വില്ലേജിലെ പൂതം വീട്ടിൽ പുഷ്പൻ ഭാര്യ കാഞ്ചനയുടെ വീടിന് മുകളിൽ തെങ്ങ് വീണ് ഭാഗിക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
എറിയാട് പഞ്ചായത്തിന്റെയും ശ്രീനാരായണപുരം പഞ്ചായത്തിനെയും തീരപ്രദേശത്ത് കടൽക്ഷോഭം രൂക്ഷമാണെങ്കിലും നിലവിൽ പഞ്ചായത്ത് പരിധിയിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടില്ല, ദുരിതബാധിതരായവർ ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ അധികൃതർ തയ്യാറായെങ്കിലും കോവിഡ് 19 ഭീതിയിൽ ആളുകൾ ക്യാമ്പിലേക്ക് വരാൻ തയ്യാറാകുന്നില്ല. കനോലി കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി. വലിയ പണിക്കൻതുരുത്ത് പടന്ന പ്രദേശങ്ങളും വെള്ളത്തിലാണ്.
എടവിലങ്ങ് പഞ്ചായത്തിലെ ഫിഷറീസ് സ്‌കൂളിലും, കാര സെൻറ് ആൽബന സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി വരെ രണ്ട് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളാണ് എത്തിയിട്ടുള്ളത്. ക്യാമ്പിലേക്ക് ആവശ്യമായ സൗകര്യങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഞ്ചായത്ത് പ്രസിഡണ്ട് എ.പി ആദർശിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.