ഇന്നലെ മാത്രം ഏഴ് ക്യാമ്പുകള്‍ തുറന്നു

മലപ്പുറം: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. പുതിയതായി ഇന്നലെ (ഓഗസ്റ്റ് ഏഴ്) ഏഴ് ക്യാമ്പുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. നിലമ്പൂരില്‍  നാല് ക്യാമ്പുകളും ഏറനാട്  രണ്ട് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ ഓരോ ക്യാമ്പുമാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്.

ജില്ലയിലെ 15 ക്യാമ്പുകളിലായി 184 കുടുംബങ്ങളില്‍ 798 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.  നിലമ്പൂര്‍ താലൂക്കില്‍ കാളികാവ് ബസാര്‍, കരുവാരകുണ്ട് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് പാറശ്ശേരി, എം.എം.എല്‍.പി.എസ് വെളിമ്പിയംപാടം, ഏറനാട് താലൂക്കില്‍ ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്‌സ്, ഓടക്കയം ജി.യു.പി.എസ്, പെരിന്തല്‍മണ്ണയില്‍ എം.ജെ അക്കാദമി എന്നിങ്ങനെയാണ് പുതിയതായി ആരംഭിച്ച ഏഴ് ക്യാമ്പുകള്‍. നിലമ്പൂരില്‍ നിലവില്‍ ആകെ 10 ക്യാമ്പുകളും ഏറനാട് മൂന്ന് ക്യാമ്പുകളും പെരിന്തല്‍മണ്ണയിലും പൊന്നാനിയിലും ഓരോ ക്യാമ്പുകളുമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.

നിലമ്പൂരില്‍ ഭൂദാനം എല്‍.പി സ്‌കൂള്‍, എടക്കര ജി.എച്ച്.എസ്എസ്, എരുമമുണ്ട നിര്‍മ്മല ഹൈസ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി.എസ്, നെടുങ്കയം ട്രൈബല്‍ എല്‍.പി സ്‌കൂള്‍, പുള്ളിയില്‍ ജി.എല്‍.പി.എസ് എന്നീ ക്യാമ്പുകളും ഏറനാടില്‍ വെണ്ടേക്കുംപൊയില്‍ സാംസ്‌കാരികനിലയവും പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നിങ്ങനെയാണ് നേരത്തെ ആരംഭിച്ച ക്യാമ്പുകള്‍. നിലമ്പൂരിലെ 10 ക്യാമ്പുകളിലായി 157 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.
കടലാക്രമണത്തെ തുടര്‍ന്ന് പൊന്നാനിയില്‍ 35 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിരൂരില്‍ രണ്ട് വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.