ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും. രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകൾ തയ്യാറാക്കുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽപെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കാണ്. ആഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും. തുടർന്ന് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) കിറ്റുകൾ വിതരണം ചെയ്യും.
ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് നടത്തും.

റേഷൻ കാർഡുടമകൾ ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് പ്രസ്തുത കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇതുകൂടാതെ റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചുവന്നിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യൽ അരിയുടെ വിതരണവും ആഗ്സ്റ്റ് 13 മുതൽ ആരംഭിക്കും.