സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ വിദഗ്ധരുമായി കമ്മീഷൻ യോഗം ചേർന്നിരുന്നു.  തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുളള കോവിഡ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പിൽ നിന്നും ലഭ്യമാക്കും.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥർക്കുളള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പുമായി ചേർന്ന് കമ്മീഷൻ നടത്തും.  ഉദേ്യാഗസ്ഥരെയും രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും പൊതുജനങ്ങളെയും ബോധവൽകരിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് സ്വീകരിക്കും.

സംസ്ഥാനത്തെ മട്ടന്നൂർ നഗരസഭ ഒഴികെയുളള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുമാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്.  തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ കാലാവധി നവംബർ 11-നാണ് അവസാനിക്കുക.    സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മീഷന്റെ ഭരണഘടനാ     ബാധ്യതയാണ്.  അതിനാലാണ് തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളുമായി കമ്മീഷൻ മുന്നോട്ട് പോകുന്നത്.  എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദേ്യാഗസ്ഥർക്കുളള പരിശീലനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം തന്നെ ആരംഭിക്കും.  മാസ്റ്റർ ട്രെയിനർമാർക്ക് ഓൺലൈൻ പരിശീലനമാണ് നടത്തുന്നത്.  മറ്റ് ഉദേ്യാഗസ്ഥർക്കു പരിശീലനം ബ്ലോക്ക് തലത്തിൽ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ട് നൽകും.  ഈ പരിശീലന പരിപാടികളിൽ ആരോഗ്യവകുപ്പുമായി ചേർന്ന് ബോധവൽകരണം   നടത്തും.