കാസർഗോഡ്: മത്സ്യങ്ങളെ ജീവനോടെ ലൈവായി വാങ്ങുന്നതിന് മത്സ്യകൃഷിയിലെ ആധുനിക സാങ്കേതവുമായി നീലേശ്വരം നഗരസഭ.മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചുവളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോ ഫ്‌ളോക്ക് മാതൃക പ്രാവര്‍ത്തികമാക്കുവാന്‍ ഒരുങ്ങുകയാണ് നീലേശ്വരത്തെ വിവിധ സ്ഥലങ്ങളിലെ കര്‍ഷകര്‍.
കോവിഡ് പശ്ചാലത്തലത്തില്‍ കടല്‍മത്സ്യങ്ങളുടെ ലഭ്യത കുറയുകയും, മത്സ്യങ്ങള്‍ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മത്സ്യകൃഷിക്കുള്ള സാധ്യത വര്‍ദ്ധിച്ചത്.  മായം കലരാത്ത മത്സ്യം അതും ജീവനോടെ ഏത് സമയത്തും ലഭിക്കും എന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതില്ല എന്നതും ഈ കൃഷി രീതിയുടെ മേന്‍മയായി കരുതുന്നു
ഭൂനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് ഫ്രെയിം ഒരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിര്‍മ്മിക്കുന്നത്.  ആവശ്യമെങ്കില്‍ ഇത് അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ കഴിയുംവിധമാണ് ടാങ്കിന്റെ ഡിസൈന്‍. കേവലം കാല്‍ സെന്റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളര്‍ത്താം.
ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കുവാന്‍ തീറ്റ ചെലവും മത്സ്യകുഞ്ഞിന്റെ വിലയും വൈദ്യുതി ചാര്‍ജ്ജും പരിപാലനവുമടക്കം 70-80 രൂപ ചിലവ് വരും.  എന്നാല്‍ മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തില്‍ വില്‍ക്കുമ്പോള്‍ കിലോവിന് 250/300 രൂപ വില ലഭിക്കുകയും ചെയ്യും എന്നതാണ് ഈ സംരംഭത്തിന്റെ ആകര്‍ഷകത.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം നഗരസഭ ബയോ ഫ്‌ളോക്ക് മത്സ്യകൃഷി ആരംഭിക്കുന്നത്.  ഒരു ബയോ ഫ്‌ളോക്ക് യൂണിറ്റ് ആരംഭിക്കുവാന്‍ 138000-രൂപയാണ് ചിലവ്.  ഇതില്‍ 55200-രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും
കര്‍ഷകര്‍ക്ക് പരിശീലനവും സാങ്കേതിക സഹായവും ഫിഷറീസ് വകുപ്പ് നല്‍കും. ബയോ ഫ്‌ളോക്ക് മത്സ്യകൃഷിക്ക് പുറമെ വീട്ടുവളപ്പില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നീലേശ്വരം നഗരസഭ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
നീലേശ്വരം നഗരസഭയിലെ ആദ്യത്തെ ബയോ ഫ്‌ളോക്ക് യൂണിറ്റില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ ചടങ്ങ് പടിഞ്ഞാറ്റംകൊഴുവലില്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരുടെ വീട്ടുവളപ്പില്‍ നടന്നു.  നഗരസഭ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണന്‍, പി. കുഞ്ഞികൃഷ്ണന്‍, കെ.വി. സുധാകരന്‍, പദ്ധതി പ്രെമോട്ടര്‍മാരായ അപിന പങ്കജാക്ഷന്‍, ജിജി ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.